
ന്യൂഡൽഹി:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പിച്ചു.ഒമ്പത് കുറ്റങ്ങൾ ആരോപിക്കുന്ന നോട്ടീസിൽ വിവിധ പാർട്ടികളിൽ നിന്നുള്ള 73 എംപിമാർ ഒപ്പിട്ടു.പ്രധാനമന്ത്രി,ആഭ്യന്തര മന്ത്രി എന്നിവർക്കായി പ്രവർത്തിക്കുന്ന ആളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെന്നും പദവിയിൽ തുടരുന്നത് ഭരണഘടനയ്‌ക്ക് അപമാനമാണെന്നും നോട്ടീസിൽ പറയുന്നു.വനിതാ ബിൽ പരാജയപ്പെട്ട ശേഷം ഏപ്രിൽ 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായി കാണാതിരുന്നത്,തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി അംഗീകൃത രാഷ്ട്രീയ പാർട്ടിക്കെതിരെ വന്ന പ്രസ്‌താവന,കേരളത്തിൽ കമ്മിഷന്റെ ഉത്തരവിൽ ബി.ജെ.പിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവം,ഏപ്രിൽ 8ന് തൃണമൂൽ പ്രതിനിധി സംഘത്തോടുള്ള മോശമായി പെരുമാറിയത്,ബംഗാളിൽ എസ്.ഐ.ആറിലൂടെ ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയത് തുടങ്ങിയ കുറ്റങ്ങളാണ് നോട്ടീസിൽ.ഗ്യാനേഷ് കുമാറിനെതിരെ നേരത്തെ പ്രതിപക്ഷം നൽകിയ ഇംപീച്ച്മെന്റ് നോട്ടീസ് ഇരുസഭാ അദ്ധ്യക്ഷൻമാരും തള്ളിയിരുന്നു.
''പുതിയ നോട്ടീസ് പാർലമെന്റിന് എളുപ്പം തള്ളാനാകില്ല.മാർച്ച് 15ന് ശേഷമുള്ള തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രവൃത്തികളും വീഴ്ചകളും കണക്കിലെടുത്താണ് പുതിയ നോട്ടീസ്.""
-ജയ്‌റാം രമേശ്
കോൺഗ്രസ് നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |