
തിരുവനന്തപുരം: പാമ്പുകടിയേറ്റ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിയ ദിക്ഷലിന്റെ ജീവൻ രക്ഷിക്കുന്നതിൽ ഡ്യൂട്ടി ഡോക്ടർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ബിന്ദു മോഹന്റെ അന്വേഷണത്തിൽ കൃത്യമായ പരിശോധനയില്ലാതെ റഫർ ചെയ്യുകയായിരുന്നെന്ന് വ്യക്തമായി. ഡോക്ടറെ പരിശീലനത്തിന് അയക്കണമെന്ന ശുപാർശയും ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറിയ റിപ്പോർട്ടിലുണ്ട്. എന്നാൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പ്രാരംഭഘട്ടത്തിൽ പഠിക്കുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായതിനാൽ പരിശീലനമല്ല കടുത്ത നടപടി വേണമെന്ന ശുപാർശയോടെ ഡയറക്ടർ ഫയൽ ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്ക് കൈമാറാനാണ് സാദ്ധ്യത. ഡോക്ടറെ സസ്‌പെൻഡ് ചെയ്യാനുള്ള ആലോചനകളുമുണ്ട്. 23ന് പുലർച്ചെ ദിക്ഷലിനെ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർ വിഷയത്തെ നിസാരമായാണ് കണ്ടത്. കടിയേറ്റെന്ന് കുട്ടി പറഞ്ഞപ്പോഴാണ് രക്തപരിശോധനയ്ക്ക് തയ്യാറായത്. പാമ്പുകടി സംശയിക്കുന്ന കേസുകളിൽ പോലും ചെയ്യേണ്ട കാര്യങ്ങൾ ഡോകടർ ചെയ്തില്ല. 27വയൽ ആൻറിവെനം സ്റ്റോക്കുണ്ടായിരുന്ന ആശുപത്രിയിലാണ് യഥാസമയം മരുന്ന് കിട്ടാതെ കുട്ടി മരിച്ചത്. എന്തോ കടിച്ചെന്ന് കുട്ടി പറഞ്ഞ കാൽ ഭാഗം കൃത്യമായി പരിശോധിക്കുന്നതിലുൾപ്പെടെ ഡോക്ടറുടെ വീഴ്ചയാണ് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നത്. കുട്ടിയെ ഉടൻ എസ്.എ.ടിയിലേക്ക് റഫർ ചെയ്തു. യാത്രയ്ക്കിടെ കുട്ടി മരിച്ചു. എസ്.എ.ടിയിലെത്തി ഡോക്ടർമാർ ആദ്യനോട്ടത്തിൽ തന്നെ വലതുകാലിന്റെ തള്ളവിരലിൽ പാമ്പ് കടിയേറ്റതായി കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഇതുണ്ട്. ഡ്യൂട്ടിഡോക്ടറുടെയും ആശുപത്രി സൂപ്രണ്ടിന്റെയും മൊഴിയെടുത്ത ശേഷമാണ് റിപ്പോർട്ട് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |