
കൊച്ചി: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ റെക്കോഡ് വിലയാണ് പച്ച തേങ്ങയ്ക്ക് രേഖപ്പെടുത്തിയിരുന്നത്. കൊപ്രയ്ക്കും വില ഉയര്‍ന്ന് നിന്നതോടെ വെളിച്ചെണ്ണ വിലയും സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. ഒരു കിലോ പച്ചത്തേങ്ങയ്ക്ക് 42 രൂപയും ഉണങ്ങിയതിന് 52 രൂപയുമാണ് വില. ആറ് മാസം കൊണ്ട് കിലോയ്ക്ക് 36 രൂപയാണ് ഇടിഞ്ഞത്. തേങ്ങയ്ക്ക് വില ഇടിഞ്ഞത് കൊപ്രയുടെ വിലയേയും ബാധിച്ചു. ഇതോടെയാണ് വെളിച്ചെണ്ണ വിലയും കൂപ്പുകുത്തിയത്.
ഒരു കിലോയ്ക്ക് 200 രൂപയുണ്ടായിരുന്ന കൊപ്ര വില 50 രൂപ കുറഞ്ഞ് 150 രൂപയില്‍ എത്തി. 225 രൂപ വിലയുണ്ടായിരുന്ന ഉണ്ട കൊപ്രയ്ക്ക് 40 രൂപ കുറഞ്ഞ് 185ല്‍ എത്തി നില്‍ക്കുകയാണ് വില. പെട്ടെന്നുള്ള വിലയിടിവ് കര്‍ഷകരേയും വ്യാപാരികളേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തേങ്ങയുടെ ഉല്‍പാദനം കൂടിയതും ഗള്‍ഫിലേക്കുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നിലച്ചതുമാണ് വിലയിടിവിനുള്ള കാരണം. കാലവര്‍ഷം തുടങ്ങി തേങ്ങയുടെ ലഭ്യത കുറഞ്ഞാല്‍ മാത്രമേ ഇനി വില ഉയരാന്‍ സാധ്യതയുള്ളു.
ഇപ്പോഴത്തെ നിലയില്‍ വില ഇനിയും കുറയാനാണ് സാദ്ധ്യതയെന്ന് കര്‍ഷകരും വ്യാപാരികളും പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ വില ഉയരുന്നതാണ് കണ്ടതെങ്കില്‍ ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട പ്രതിസന്ധി വില കുറയുന്നതിലേക്ക് എത്തിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള തേങ്ങ ഉത്പാദനം കൂടിയതും കേരളത്തിലെ കര്‍ഷകരുടെ പ്രതിസന്ധി വര്‍ദ്ധിപ്പിച്ചു. ഉണങ്ങാത്ത പച്ചത്തേങ്ങ പൊടിയാക്കി ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ ഗള്‍ഫില്‍ യുദ്ധം കാരണം അങ്ങോട്ടേയ്ക്കുള്ള കയറ്റുമതി നിലച്ചതിനാല്‍ കമ്പനികള്‍ തേങ്ങ വാങ്ങുന്നത് നിര്‍ത്തിയതും തിരിച്ചടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |