
വേളാങ്കണ്ണി: നടനും തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സ്ഥാപകനുമായ വിജയ് വേളാങ്കണ്ണി പള്ളി സന്ദർശിക്കുമെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് ഇന്നലെ രാത്രിയോടെ ആയിരങ്ങൾ തടിച്ചുകൂടി. ഇന്ന് വേളാങ്കണ്ണി ബസിലിക്കയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ വിജയ് പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് വെള്ളിയാഴ്ച രാത്രിയോടെ പ്രദേശത്ത് ആയിരങ്ങൾ ഒഴുകിയെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണലിന് മുന്നോടിയായി വിജയ് വിവിധ മതാരാധനാലയങ്ങളിൽ സന്ദർശനം നടത്തി വരികയാണ്. വേളാങ്കണ്ണി പള്ളിയും നാഗപട്ടണത്തെ നാഗൂർ ദർഗയും സന്ദർശിക്കുമെന്നാണ് അഭ്യൂഹങ്ങളുയർന്നത്. ടിവികെ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് വൻജനാവലി പ്രദേശത്ത് തമ്പടിച്ചത്. നിശബ്ദത പാലിക്കണമെന്നും സ്ഥലത്ത് ആൾക്കൂട്ടം ഒഴിവാക്കണമെന്നും വേളാങ്കണ്ണി പള്ളി അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലും ഷിർദ്ദി സായി ബാബ ക്ഷേത്രത്തിലും വിജയ് സന്ദർശനം നടത്തിയിരുന്നു. ചെന്നൈയിൽ നിന്ന് സ്വകാര്യ വിമാനത്തിലെത്തിയാണ് വിജയ് സന്ദർശനം നടത്തിയത്. ടിവികെ രൂപീകരിച്ചതിനു ശേഷം ആദ്യമായാണ് വിജയ് തിരുച്ചെന്തൂർ ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ ഷാളും വേലും പൂർണകുംഭവും നൽകിയാണ് ആദരിച്ചത്. താരത്തിന്റെ സന്ദർശന വിവരമറിഞ്ഞ് വൻ ജനാവലിയാണ് അവിടെയും തടിച്ചുകൂടിയത്. അടുത്തിടെ തിരുച്ചിറപ്പള്ളിയിലെത്തിയപ്പോൾ സെയ്ന്റ് ആന്റണീസ് പള്ളിയും നൂറുൽ ഹുദ പള്ളിയും അദ്ദേഹം സന്ദർശിച്ചിരുന്നു.
അതിനിടെ, ടിവികെ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ആക്സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ ഫലം ടിവികെയ്ക്ക് അനുകൂലമാണ്. ഇതിനെത്തുടർന്ന്, വിജയ്‌യെ പ്രശംസിച്ച് ഡിഎംകെയുടെ സഖ്യകക്ഷിയായ എംഡിഎംകെ തലവൻ വൈകോ രംഗത്തെത്തി. വിജയ്‌യുടെ പാർട്ടി വലിയൊരു രാഷ്ട്രീയ ശക്തിയായി മാറുമെന്നാണ് വൈകോയുടെ പ്രസ്താവന. എന്നാൽ ടിവികെ നിർണായകമായ സീറ്റുകൾ നേടാൻ സാദ്ധ്യതയുണ്ടെങ്കിലും, ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് ഭൂരിഭാഗം സർവേകളും വ്യക്തമാക്കുന്നത്. യുവാക്കൾക്കായി നൽകിയ വാഗ്ദാനങ്ങളും ഉയർന്ന പോളിംഗ് ശതമാനവും വിജയ്ക്ക് അനുകൂലമാകുമെന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |