
വാൻകൂവർ: രാജ്യാന്തര കായികവേദിയിൽ ഇസ്രയേലിനെതിരെ പരസ്യപ്രതിഷേധവുമായി പാലസ്തീൻ. ഇസ്രയേൽ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാസിം ഷെയ്ഖ് സുലൈമാന് ഹസ്തദാനം നൽകാൻ വിസമ്മതിച്ച് പാലസ്തീൻ ഫുട്ബോൾ അസോസിയേഷൻ മേധാവി ജിബ്രിൽ റജൂബ് വേദിയിൽനിന്ന് ഇറങ്ങിപ്പോയി. വാൻകൂവറിൽ നടന്ന 76-ാമത് ഫിഫ കോൺഗ്രസിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ, വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ വർഷം ഫിഫ സമാധാന സമ്മാനം ഏർപ്പെടുത്തുകയും അത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൽകുകയും ചെയ്തയാളാണ് ഇൻഫന്റീനോ.
അടുത്ത വർഷം നടക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നതിനുള്ള തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുൻപ് പ്രതിനിധികളുമായി ഒരു ഫോട്ടോ സെഷൻ നടത്താൻ ആഗ്രഹിക്കുന്നതായി ഇൻഫന്റീനോ അറിയിച്ചു. എന്നാൽ ഇസ്രയേൽ പ്രതിനിധിക്കൊപ്പം ഫോട്ടോയെടുക്കാനും ഹസ്തദാനം നടത്താനും പാലസ്തീൻ പ്രതിനിധി വിസമ്മതിച്ചു. ‘‘ഇസ്രയേലികൾ അവരുടെ ഫാഷിസവും വംശഹത്യയും വെള്ളപൂശാൻ കൊണ്ടുവന്ന ഒരാൾക്ക് കൈകൊടുക്കാൻ എനിക്ക് കഴിയില്ല. ഞങ്ങൾ അനുഭവിക്കുകയാണ്.’’ എന്നാണ് ഹസ്തദാനം നിരസിച്ചുകൊണ്ട് സുലൈമാനോട് റജൂബ് പറഞ്ഞതെന്ന് പാലസ്തീൻ എഫ്.എ വൈസ് പ്രസിഡന്റ് സൂസൻ ഷലബിയോട് പറഞ്ഞു.
എന്നാൽ സംഭവവികാസങ്ങൾക്കിടെയും ഇൻഫന്റീനോ തന്റെ സ്ഥാനർഥിത്വം പ്രഖ്യാപിച്ചു. ‘‘അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഞാൻ സ്ഥാനാർഥിയാകുമെന്ന് സ്ഥിരീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഇത് ആദ്യം അറിയണമെന്ന് ഞാൻ ആഗ്രഹിച്ചു. നിങ്ങളുടെ പ്രോത്സാഹനത്തിനും പിന്തുണയ്ക്കും നന്ദി.’’– ഇസ്രയേൽ പ്രതിനിധി ഷെയ്ഖ് സുലൈമാനുമായുള്ള ഫോട്ടോ സെഷനും ഹസ്തദാനവും പാലസ്തീൻ പ്രതിനിധി ജിബ്രിൽ റജൂബ് നിരസിച്ചതിന് ശേഷം വേദിയിലേക്ക് തിരിച്ചെത്തിയ ഇൻഫന്റീനോ പറഞ്ഞത് ഇങ്ങനെ: ‘‘പ്രസിഡന്റ് റജൂബ്, വൈസ് പ്രസിഡന്റ് സുലൈമാൻ, നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും. കുട്ടികൾക്ക് പ്രതീക്ഷ നൽകാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ’’
വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ സെറ്റിൽമെന്റുകളിലുള്ള ക്ലബ്ബുകളെ ഇസ്രയേൽ ലീഗുകളിൽ കളിക്കാൻ അനുവദിക്കുന്നതിനെതിരെ പാലസ്തീൻ നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടിയെടുക്കാൻ ഫിഫ വിസമ്മതിച്ചതിനെത്തുടർന്ന് പി.എഫ്.എ കായിക തർക്ക പരിഹാര കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അതേസമയം, പാലസ്തീനിൽ നിന്നുള്ള ചില പ്രതിനിധികൾക്ക് കോൺഗ്രസിൽ പങ്കെടുക്കാൻ കാനഡ വിസ നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇറാൻ ലോകകപ്പ് കളിക്കും: ഫിഫ
യു.എസും മെക്സിക്കോയും കാനഡയും ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബോളിൽ ഇറാൻ പങ്കെടുക്കുമെന്നു ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ സ്ഥിരീകരിച്ചു. യുഎസുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം സംശയത്തിലായിരുന്നു. എന്നാൽ, 48 ടീമുകളുടെ ലോകകപ്പിൽ ഇറാൻ ഉറപ്പായും പങ്കെടുക്കുമെന്ന് വാൻകൂവറിൽ നടക്കുന്ന ഫിഫ കൗൺസിലിൽ ഇൻഫന്റീനോ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഫിഫ കോൺഗ്രസ് വേദിയിൽ ഇസ്രയേൽ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാസിം ഷെയ്ഖ് സുലൈമാന് (ഇടത്) ഹസ്തദാനം നൽകാൻ വിസമ്മതിക്കുന്ന പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ മേധാവി ജിബ്രിൽ റജൂബ് (വലത്). ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ മധ്യത്തിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |