
തിരുവല്ല : രണ്ട് പതിറ്റാണ്ടായി തിരുവല്ല നിയോജകമണ്ഡലത്തിൽ തുടർച്ചയായി വിജയിച്ചുകൊണ്ടിരുന്ന എൽ.ഡി.എഫിനെ പരാജയപ്പെടുത്തി യു.ഡി.എഫ് ചരിത്രവിജയം നേടി. എൻ.ഡി.എയിലെ അനൂപ് ആന്റണിയെയാണ് യു.ഡി.എഫിലെ വർഗീസ് മാമ്മൻ പരാജയപ്പെടുത്തിയത്. നിലവിലെ എം.എൽ.എയും മുൻ മന്ത്രിയുമായിരുന്ന മാത്യു ടി തോമസ് മൂന്നാം സ്ഥാനത്തായി.
10,146 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് യു.ഡി.എഫിന്റെ മിന്നുംവിജയം. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തിരുവല്ല മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമായിരുന്നു. 2006മുതൽ ഉറച്ചമണ്ഡലമായി എൽ.ഡി.എഫ് കരുതിയിരുന്ന തിരുവല്ല മണ്ഡലത്തിൽ മാത്യു ടി തോമസിന്റെ പരാജയം കനത്ത തിരിച്ചടിയായി. കന്നി മത്സരത്തിനിറങ്ങിയ എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണി 43,078 വോട്ടുകൾ നേടി രണ്ടാമതെത്തിയതും ചർച്ചയായിട്ടുണ്ട്. 42,023 വോട്ടുകളെ എൽ.ഡി.എഫിന് നേടാനായുള്ളൂ.
ഏറെക്കാലത്തിന് ശേഷമുള്ള വലിയ വിജയത്തിന്റെ ആഹ്ളാദത്തിലാണ് യു.ഡി.എഫ് നേതൃത്വവും അണികളും. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ആദ്യ റൗണ്ടുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണി ലീഡ് ചെയ്‌തെങ്കിലും പിന്നീട് യു.ഡി.എഫിന്റെ മുന്നേറ്റമായിരുന്നു. അവസാന റൗണ്ടുവരേയും ആ മുൻതൂക്കം നിലനിറുത്തി. മണ്ഡലത്തെ ഇളക്കിമറിച്ച് പ്രചാരണം നടത്തിയ എൻ.ഡി.എയും എൽ.ഡി.എഫും വിജയം പ്രതീക്ഷിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |