
102 സീറ്റുനേടി യു.ഡി.എഫ് തിരിച്ചുവരവ്
എൽ.ഡി.എഫിന് ആകെ കിട്ടിയത് 35
കുഞ്ഞാലിക്കുട്ടിക്ക് റെക്കാഡ് ഭൂരിപക്ഷം
വൻ ഭൂരിപക്ഷത്തിൽ സി.പി.എം വിമതർ
തിരുവനന്തപുരം: പിണറായി ഭരണത്തിനെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ സി.പി.എം കോട്ടകൾ തകർന്നടിഞ്ഞു. 102 സീറ്റുനേടി യു.ഡി.എഫ് ചരിത്രമെഴുതി.
100 സീറ്റുനേടി ഉജ്ജ്വല വിജയം ഉറപ്പിക്കുമെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെപ്പോലും വിസ്മയിപ്പിച്ച വിജയമാണ് അദ്ദേഹം നയിച്ച യു.ഡി.എഫിന് ജനങ്ങൾ സമ്മാനിച്ചത്. ഭൂരിപക്ഷം സീറ്റിലും അമ്പരപ്പിക്കുന്ന ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കു ലഭിച്ചത്. വിസ്മയം ഉണ്ടാകും എന്ന് തിരഞ്ഞടുപ്പിനു വളരെമുമ്പേ വി.ഡി.സതീശൻ പറഞ്ഞത് അക്ഷാരാർത്ഥത്തിൽ ശരിയായി. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ തോൽവിയുടെ വക്കത്തേക്കു തള്ളിയ കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുൾ റഷീദിന്റെ പ്രകടനത്തെ ഞെട്ടലോടെയാണ് ഇടതുകേന്ദ്രങ്ങൾ വീക്ഷിച്ചത്.
41 സീറ്റെന്ന ദയനീയ അവസ്ഥയിൽ നിന്നാണ് വിസ്മയ നേട്ടത്തിലേക്ക് യു.ഡി.എഫ് കുതിച്ചത്. 1977 നു ശേഷം യു.ഡി.എഫിനു ലഭിക്കുന്ന ഏറ്റവും മികച്ച വിജയമാണിത്. സി.പി.എമ്മുമായി ഇടഞ്ഞ് വിമതരായി മത്സരിച്ച ജി.സുധാകരൻ അമ്പലപ്പുഴയിലും വി.കുഞ്ഞികൃഷ്ണൻ പയ്യന്നൂരും ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിലും ഉജ്ജ്വലവിജയം കൊയ്തത് സി.പി.എമ്മിന്റെ മുഖത്തേറ്റ പ്രഹരമായി.
ഇടതു ഭരണത്തിന്റെ ധാർഷ്ട്യത്തിൽ മനംമടുത്ത ജനം കടക്ക് പുറത്തെന്ന് പറഞ്ഞപ്പോൾ 99 സീറ്റുകളിൽ നിന്ന് 35 എന്ന പരിതാപകരമായ സ്ഥിതിയിലേക്കാണ് എൽ.ഡി.എഫ് പതിച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെ മത്സരത്തിനിറങ്ങിയ 20 മന്ത്രിമാരിൽ 13 പേരും തോറ്റു. 40 സീറ്റുകളിലൊതുങ്ങിയ 2001-ലെ തിരഞ്ഞെടുപ്പിനു ശേഷം എൽ.ഡി.എഫ് ഇത്രയും ചെറിയ സംഖ്യയിലേക്ക് നിലംപൊത്തുന്നത് ആദ്യം. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി 85,327 വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |