ആറ്റിങ്ങൽ: തീരദേശ മേഖലയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ അകത്തുമുറി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാണിക്കുന്ന അവഗണന മാറ്റണമെന്ന് നാട്ടുകാർ. എട്ടിലധികം ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്നിടത്ത് നിലവിൽ നാല് മാത്രമാണ്. യാത്രക്കാർക്ക് ഏറെ സഹായകമാകുന്ന അകത്തുമുറി സ്റ്റേഷനിൽ സ്റ്റോപ്പുകൾ കുറഞ്ഞതോടെ യാത്രക്കാർ മറ്റ് സ്റ്റേഷനുകളെ യാത്രയ്ക്കായി ആശ്രയിക്കേണ്ട അവസ്ഥ. അകത്തുമുറി റെയിൽവേ ലൈൻ ഉയരത്തിലായതിനാൽ ഇവിടെ കാൽനട യാത്രക്കാർക്ക് അണ്ടർ പാസേജ് വേണമെന്ന ആവശ്യവും ശക്തമാണ്.
എന്നാൽ അകത്തുമുറിയിൽ നിന്ന് വരുമാനം വളരെ കുറവെന്നാണ് നിലവിൽ റെയിൽവേയുടെ വാദം. എന്നാൽ യാത്രക്കാരുടെ എണ്ണത്തിന് കുറവില്ലെന്ന് യാത്രക്കാർ തന്നെ പറയുന്നു. രാവിലെ 8.30ന് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ളതും ഉച്ചകഴിഞ്ഞ് 3.30ന് തിരുവനന്തപുരം - കൊല്ലം ട്രെയിനും വൈകിട്ട് 6.30ന് കൊല്ലം - തിരുവനന്തപുരം - മഥുര എക്സ്‌പ്രസിനും മുമ്പ് സ്റ്റോപ്പുണ്ടായിരുന്നു. അന്ന് ടിക്കറ്റ് കളക്ഷനും ഉണ്ടായിരുന്നു. യാത്രക്കാരുടെ യാത്രാസമയങ്ങളിൽ ട്രെയിൻ സർവീസ് ഇല്ലാതെവന്നതോടെ യാത്രക്കാർ വർക്കല, കടയ്ക്കാവൂർ സ്റ്റേഷനുകളെ ആശ്രയിക്കാനും തുടങ്ങി.
പദ്ധതി ഫയലിൽ
സമീപ റെയിൽവേ സ്റ്റേഷനുകളെക്കാൾ ഭൂവിസ്തൃതിയിൽ മുന്നിലാണ് അകത്തുമുറി. സ്റ്റേഷൻ പരിധിയിലുള്ള ഇരുപത് ഏക്കറോളം വരുന്ന റെയിൽവേഭൂമി ഇന്ന് കാടുകയറിയും കൈയേറിയ നിലയിലാണ്. സ്ഥല വിസ്തൃതി പരിഗണിച്ച് റെയിൽവേ എഫ്.സി.ഐ ഗോഡൗൺ അടക്കമുള്ള പാർക്കിംഗ്,മെയിന്റനൻസ് സംവിധാനം ഒരുക്കാൻ നീക്കം നടത്തിരുന്നു. അകത്തുമുറിയുടെ വികസനത്തിനായി റെയിൽവേ തയാറാക്കിയ പദ്ധതികൾ എല്ലാം ഒടുവിൽ ഫയലിൽ ഒതുങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |