
പറവൂർ: പറവൂരിൽ ആറാം തവണയും വിജയിച്ച് വി.ഡി. സതീശൻ ചരിത്രം കുറിച്ചു. കയ്പമംഗലം സിറ്റിംഗ് എം.എൽ.എയായ ഇ.ടി.ടൈസനെ എൽ.ഡി.എഫും കോൺഗ്രസ് വിട്ട് അടുത്തിടെ ബി.ജെ.പിയിലെത്തിയ വത്സല പ്രസന്നകുമാറിനെ എൻ.ഡി.എയും ഇറക്കിയെങ്കിലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിൽ 701 വോട്ടിന്റെ കുറവ് മാത്രമാണ് ഉണ്ടായത്. 1996ൽ സിറ്റിംഗ് എം.എൽ.എയായിരുന്ന പി. രാജുവിനോട് കന്നി മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 2001ൽ രാജുവിനെ തോൽപ്പിച്ചു. 2006ൽ കെ.എം. ദിനകരൻ, 2011ൽ പന്ന്യൻ രവീന്ദ്രൻ, 2016ൽ ശാരദ മോഹൻ, 2021ൽ എം.ടി. നിക്സൺ എന്നിവരെ പരാജയപ്പെടുത്തി. 2018ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി നടപ്പാക്കിയ പുനർജനി പറവൂരിന് പുതുജീവൻ പദ്ധതി കേരളത്തിന് മാതൃകയായി. ആയിരക്കണക്കിന് പേർക്ക് സഹായമെത്തിച്ചു. നൂറകണക്കിന് വീടുകളാണ് നിർമ്മിച്ച് നൽകിയത്. കർഷകർക്ക്, കൈത്തറി - കയർ തൊഴിലാളികൾക്ക്, സ്വയംസംരംഭകർക്ക്, വ്യാപാരികൾക്ക് തുടങ്ങി എല്ലാ മേഖലയിലുള്ളവർക്കും പദ്ധതിയിൽ സഹായം നൽകി. പദ്ധതിയെക്കുറിച്ച് ഏറെ വിവാദങ്ങൾ ഉയർന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പുനർജനി പദ്ധതി തുടർന്നു. കഴിഞ്ഞ മുപ്പത് വർഷം കൊണ്ട് പറവൂരിലെ വോട്ടർമാരിൽ ഭൂരിഭാഗം പേരെയും നേരിട്ടറിയാവുന്ന ജനപ്രതിനിധിയായി മാറാൻ വി.ഡി. സതീശന് കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |