കൊച്ചി: നഗരഹൃദയത്തിലെ മണ്ഡലത്തിലാണ് ടി.ജെ വിനോദ് വീണ്ടും ഉജ്ജ്വലവിജയം നേടിയത്. പരിചിതമായ എറണാകുളവും വ്യക്തിബന്ധങ്ങളും രാഷ്‌ട്രീയ പിന്തുണയും വിജയം എളുപ്പമാക്കി. വെല്ലുവിളികൾ തെല്ലുമില്ലാതെയാണ് ഇക്കുറി വിജയം.
നഗരസഭാ കൗൺസിലർ, ഡെപ്യൂട്ടി മേയർ, ഡി.സി.സി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ കൊച്ചിയിൽ പതിറ്റാണ്ടുകളുടെ പ്രവർത്തനമാണ് അദ്ദേഹത്തിന്റെ കരുത്ത്.
2019ൽ ഉപതിരഞ്ഞെടുപ്പിലൂടെ എം.എൽ.എയായ അദ്ദേഹം നേടിയ മൂന്നാം വിജയമാണിത്. ചിട്ടയായ പ്രചാരണം, ഗ്രൂപ്പുകൾക്കതീതമായി പാർട്ടിയുടെ അംഗീകാരം, എല്ലാ വിഭാഗവുമായുള്ള ബന്ധം, സമുദായ സംഘടനകളുമായുള്ള അടുപ്പം, വിപുലമായ വ്യക്തിബന്ധങ്ങൾ, നഗരത്തിലെ പ്രശ്‌നങ്ങളിലും ആവശ്യങ്ങളിലും സജീവമായ ഇടപെടൽ എന്നിവ ഗുണം ചെയ്‌തു. ലത്തീൻ സമുദായത്തിന് മണ്ഡലത്തിലെ നിർണായക സ്വാധീനവും വിജയം എളുപ്പമാക്കി.
ഏതുസമയവും ജനങ്ങൾക്ക് പ്രാപ്യനാണ് വിനോദ്. ജനങ്ങളുടെ ആവശ്യങ്ങളിൽ എപ്പോഴും ഒപ്പമുണ്ടാകും. ജനങ്ങളുടെ ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾ പരിഹരിക്കാൻ അതീവശ്രദ്ധ പുലർത്തുന്നത് ജനങ്ങളുമായി അടുപ്പം പാലിക്കാൻ സഹായിച്ചു. മഹാനഗരമാണെങ്കിലും സാധാരണക്കാർ നേരിടുന്ന ജീവൽപ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നതും വിജയം എളുപ്പമാക്കി. ജനകീയതയാണ് വൻഭൂരിപക്ഷത്തിൽ വിജയത്തിന് വഴിതെളിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |