
തിരുവനന്തപുരം:പുതിയ അദ്ധ്യയന വർഷം സുരക്ഷിതമായി ആരംഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന സുരക്ഷാ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു.ഡെപ്യൂട്ടി ഡയറക്ടർ ഒഫ് എഡ്യൂക്കേഷന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണിത്.ഈ വർഷം മുതൽ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ തദ്ദേശ സ്വയംഭരണ വകുപ്പ്,കെ.എസ്.ഇ.ബി,ഫയർ ആൻഡ് റെസ്ക്യൂ,ഫോറസ്റ്റ്,മോട്ടോർ വാഹന വകുപ്പ്,ആരോഗ്യ വകുപ്പ് എന്നിങ്ങനെ ആറ് വകുപ്പുകളുടെ എൻ.ഒ.സി നിർബന്ധമാക്കി.
സ്കൂൾ പരിസരത്തെ സുരക്ഷാ തടസങ്ങൾ പരിശോധിച്ച് 15-നകം ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകാൻ പ്രധാനാദ്ധ്യാപകർക്ക് നിർദ്ദേശം നൽകി.ആറ് വകുപ്പുകളുടെയും സുരക്ഷാ നിർദ്ദേശങ്ങൾ സ്കൂളിൽ പൂർണമായും പാലിച്ചിട്ടുണ്ടെന്ന സത്യപ്രസ്താവന പ്രധാനാദ്ധ്യാപകർ തയ്യാറാക്കി സൂക്ഷിക്കണം.വരും ദിവസങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള മോണിറ്ററിംഗ് സ്കൂളുകളിൽ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
വിവിധ ഓഫീസുകൾ കയറിയിറങ്ങി സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ എല്ലാ പരിശോധനകളും ക്രോഡീകരിച്ച് ഏകീകൃതമായ ഒരു സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂളുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും യോഗം അറിയിച്ചു.
ആരോഗ്യ പരിപാലനം കർശനമാക്കി
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ നടപ്പിലാക്കുന്നത്. കുടിവെള്ള സ്രോതസുകളുടെ ഗുണനിലവാരം പരിശോധിച്ച് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനൊപ്പം വാട്ടർ ടാങ്കുകൾ നിർബന്ധമായും വൃത്തിയാക്കിയിരിക്കണം.കുട്ടികൾക്ക് അയൺ ഫോളിക് ഗുളികകളുടെ ലഭ്യതയും ജെ.പി.എച്ച്.എൻ സേവനവും ഉറപ്പുവരുത്തണം. സ്കൂൾ പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുകയും ആഹാരം പാകം ചെയ്യുന്ന പാത്രങ്ങളുടെ സുരക്ഷയും വൃത്തിയും പരിശോധിക്കുകയും വേണം.സ്കൂളിലെ മുഴുവൻ ജീവനക്കാർക്കും ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ഫസ്റ്റ് എയ്ഡ് പരിശീലനം നൽകേണ്ടതുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |