
ബോളിവുഡ് ഇതിഹാസമായ ഋഷി കപൂറിന്റെ വിയോഗം തനിക്കുണ്ടാക്കിയ മാനസികാഘാതം തുറന്നുപറഞ്ഞ് ഭാര്യയും നടിയുമായ നീതു കപൂർ. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങളിൽ ഉറക്കം ലഭിക്കാൻ മദ്യത്തെപ്പോലും ആശ്രയിക്കേണ്ടി വന്നതായും നീതു വെളിപ്പെടുത്തി. മകൾ റിധിമ കപൂർ സാഹ്നിക്കൊപ്പം സോഹ അലി ഖാന് നൽകിയ അഭിമുഖത്തിലാണ് നീതു കപൂർ മനസ് തുറന്നത്. 2020 ഏപ്രിൽ 30നാണ് രണ്ട് വർഷത്തോളം നീണ്ട രക്താർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ഋഷി കപൂർ മരിക്കുന്നത്.
'ഋഷി മരിച്ചശേഷം രണ്ട്, മൂന്ന് മാസത്തോളം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ മദ്യപിക്കാൻ തുടങ്ങി. മദ്യപിക്കാതെ എനിക്ക് ഉറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്ന എനിക്ക് ആ അവസ്ഥ വലിയ മാനസിക പ്രശ്‌നമുണ്ടാക്കി. സ്വയം അങ്ങേയറ്റം വെറുപ്പ് തോന്നി. എന്റെ തല മരവിക്കുന്ന അവസ്ഥയായിരുന്നു പലപ്പോഴും. ഒടുവിൽ ഞാൻ ഡോക്‌ടറുടെ സഹായം തേടി. എന്റെ അവസ്ഥ സ്വയം ഇഷ്‌ടപ്പെടുന്നില്ലെന്നും ഞാൻ ഇങ്ങനെയൊരു ആളല്ലെന്നും ഡോക്‌ടറോട് പറഞ്ഞു.
തുടർന്ന് അദ്ദേഹം നൽകിയ പത്ത് ദിവസത്തെ ചികിത്സയിലൂടെയാണ് ഞാൻ ആ ശീലത്തിൽ നിന്നും മോചിതയായത്. പിന്നീട് പതിയെ എനിക്ക് ആത്മവിശ്വാസം തിരിച്ചുകിട്ടാൻ തുടങ്ങി. മാനസിക വിഷമങ്ങൾ നേരിടുമ്പോൾ പലരും തെറാപ്പി നിർദേശിച്ചു. ഞാൻ അതിൽ വിശ്വസിക്കുന്നില്ല. നമുക്ക് ജീവിതത്തിൽ മനസ് തുറക്കാൻ കഴിയുന്ന നാലോ അഞ്ചോ സുഹൃത്തുക്കളെങ്കിലും കൂടെയുണ്ടാകണം. അതൊരു വലിയ ആശ്വാസമാണ് ' - നീതു കപൂർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
