ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഫ്‌ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള 2738 പേർക്ക് ഇന്ത്യൻ പൗരത്വം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി. പാർലമെന്റിനെയാണ് നിത്യാനന്ദ് റായി ഇക്കാര്യം അറിയിച്ചത്. 2016 മുതൽ 2018 വരെയുള്ള കാലഘട്ടത്തിലാണ് അഫ്ഗാനിസ്താനിൽനിന്നും പാകിസ്താനിൽനിന്നും അഭയാർത്ഥികളായി ഇന്ത്യയിലെത്തിയവർക്ക് പൗരത്വം നൽകിയത്. അഫ്ഗാനിസ്ഥാനിൽ നിന്നുമെത്തിയ 391 പേർക്കും പാകിസ്ഥാനിൽ നിന്നെത്തിയ 1595 പേർക്കുമാണ് ഇന്ത്യൻ പൗരത്വം നൽകിയതെന്ന് നിത്യാനന്ദ് റായി പറഞ്ഞു. ഇതിന് പുറമെ ഈ വർഷം അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ 40പേർക്കും പാകിസ്ഥാനിൽ നിന്നെത്തിയ 712 പേർക്കും പൗരത്വം നൽകിയതായും മന്ത്രി പറഞ്ഞു.
അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിൽ പുകയുന്ന പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സംസ്ഥാനത്ത് തുടരുന്ന പ്രതിഷേധത്തിന് അയവ് വരുത്താൻ അമിത് ഷാ അസമിലെ നേതാക്കളുമായി കൂടിക്കാഴ്ചകളും ചർച്ചകളും നടത്തും. അതേസമയം, പൗരത്വ ഭേദഗതി ബിൽ നിയമമായതിൽ അസമിലെ 'സഹോദരീ സഹോദരന്മാർ' ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് വന്നിട്ടുണ്ട്.
അസമിലെ ജനങ്ങളുടെ അവകാശങ്ങളും, വ്യക്തിത്വവും മനോഹരമായ സംസ്കാരവും ആർക്കും തട്ടിയെടുക്കാൻ ആകില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് അസമിലും ത്രിപുരയിലും കേന്ദ്ര സർക്കാർ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കളും വീടുകൾക്ക് നേരെയും ആക്രമണം നടക്കുന്നുണ്ട്. ഗുവാഹത്തിയിൽ പ്രഖ്യാപിച്ച അനിശ്ചിതകാല കർഫ്യു ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്ത് മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങളും ഇങ്ങോട്ടേക്കുള്ള വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |