ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്‌തത് പിൻവലിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കാനവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്നാണ് അഭിപ്രായമെന്നും ഡൽഹി ഹൈക്കോടതി കൂട്ടിച്ചേർത്തു.
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു തടഞ്ഞുള്ള കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. കേസിൽ കക്ഷിചേർന്നിട്ടുള്ള എല്ലാവരുടെയും വാദങ്ങൾ കേട്ട ശേഷം ഉത്തരവു പുറപ്പെടുവിക്കുമെന്നാണ് ജസ്റ്റിസ് സുരേഷ് കൈഠ് വ്യക്തമാക്കിയിരുന്നത്.
ശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ ബോധപൂർവം ശ്രമിക്കുകയാണെന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പ്രതികൾ കണക്കുകൂട്ടിയുള്ള നീക്കങ്ങളാണു നടത്തുന്നത്. പ്രതികളിലൊരാളായ പവൻ ഗുപ്ത തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാതിരിക്കുന്നതു മനഃപൂർവമാണെന്നും നിയമ നടപടി പൂർത്തിയായവർക്കു വധശിക്ഷ നടപ്പാക്കണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |