വെല്ലിംഗ്ടൺ: ന്യൂസിലാൻഡ്, നെതർലാൻഡ്സ്, നൈജീരിയ, ബലറൂസ് എന്നിവിടങ്ങളിലും കൊറോണ (കോവിഡ് 19) സ്ഥിരീകരിച്ചതോടെ 50 രാജ്യങ്ങൾ വൈറസിന്റെ പിടിയിലായി. എൺപത്തിനാലിയരത്തോളം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
ഇറാനിൽ കൊറോണ മരണം 34 ആയി. ഇന്നലെ മാത്രം 8 മരണം റിപ്പോർട്ടു ചെയ്തു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം ഇറാനിലാണ്. ചൈനയിൽ മരണം 2788 ആയി. ദക്ഷിണ കൊറിയയാണ് കൊറോണ വ്യാപിക്കുന്ന മറ്റൊരിടം. ഇവിടെ 2337പേർക്ക് വൈറസ് സ്ഥിരീകരിച്ചു. മരണം 13. ഇറ്റലിയിൽ 17 പേർ മരിച്ചു. ജാപ്പനീസ് കപ്പലായ ഡയമൻഡ് പ്രിൻസിലെ ഒരു യാത്രക്കാരി കൂടി ഇന്നലെ മരിച്ചതോടെ കപ്പലിലെ കൊറോണ മരണം അഞ്ചായി.
കാലിഫോർണിയയിൽ 33 പേർക്കുൾപ്പെടെ അമേരിക്കയിൽ 60 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌യത്. ആസ്ട്രേലിയയിൽ 26 പേർക്കും രോഗം സ്ഥിരീകരിച്ചു.
ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോൾ ഗൾഫ്, യൂറോപ്യൻ മേഖലയിലും ആഫ്രിക്കയിലും രോഗബാധ പുതുതായി റിപ്പോർട്ട് ചെയ്യുന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ഇറാനിൽ നിന്നുള്ളവർ രാജ്യത്തെത്തുന്നതിന് റഷ്യ താത്കാലിക നിരോധനം ഏർപ്പെടുത്തി.
മലയാളി യാത്രക്കാരെ ഉൾപ്പെടെ സൗദിയിൽ തടഞ്ഞു
കേരളത്തിൽ നിന്നുൾപ്പെടെ അവധി കഴിഞ്ഞ് തിരിച്ചെത്തിയ യാത്രക്കാരെ സൗദി വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. തിരുവനന്തപുരത്തു നിന്നു പോയ വിമാനത്തിലെ യാത്രക്കാരെ ദമാം വിമാനത്താവളത്തിലാണ് തടഞ്ഞത്. ഇഖാമ അടക്കം തൊഴിൽ രേഖകളുള്ളവരാണ് ഇവരിൽ പലരും. ഇവരെ തിരികെ നാട്ടിലേക്ക് അയയ്ക്കുമെന്നാണ് സൂചന. രോഗബാധയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഉംറ വിസ നൽകുന്നത് താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്.
യാത്രാ വിലക്ക്
സൗദി അറേബ്യ യാത്രയ്ക്ക് കടുത്ത വിലക്കേർപ്പെടുത്തി. വിലക്ക് ലംഘിച്ച് രാജ്യത്തിന് പുറത്ത് പോകുന്നവരെ തിരിച്ചെത്താൻ അനുവദിക്കില്ല. മറ്റു രാജ്യക്കാർ ഇറാൻ സന്ദർശിച്ചവരാണെങ്കിൽ പതിനാല് ദിവസം കഴിയാതെ സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല. വിലക്ക് ലംഘിച്ചു ഇറാൻ സന്ദർശിക്കുന്ന സൗദി പൗരന്മാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും.
അതിനിടെ ജപ്പാൻ, ദക്ഷിണ കൊറിയൻ പൗരന്മാർക്ക് ഇന്ത്യ 'വിസ ഓൺ അറൈവൽ' സേവനത്തിൽ താത്കാലിക വിലക്ക് ഏർപ്പെടുത്തി.
ഷൂട്ടിംഗ് ലോകകപ്പ്: ഇന്ത്യ പിന്മാറി
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മാർച്ച് നാലു മുതൽ സൈപ്രസിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ നിന്ന് ഇന്ത്യ പിന്മാറി. കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണ് പിന്മാറ്റം. സൈപ്രസിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംശയമുള്ളവരെ മാറ്റിപ്പാർപ്പിച്ച് നിരീക്ഷിക്കുകയാണ്.
തകർന്ന് ഓഹരി വിപണി
കൊറോണ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന ഐ.എം.എഫിന്റെ വിലയിരുത്തൽ ഓഹരി വിപണികളെ ഇന്നലെ വൻ നഷ്‌ടത്തിലേക്ക് വീഴ്‌ത്തി.സെൻസെക്‌സ് 1448 പോയിന്റും നിഫ്‌റ്റി 431 പോയിന്റുമാണ് ഇടിഞ്ഞത്. ഇന്നലെ മാത്രം 5.53 ലക്ഷം കോടി രൂപ സെൻസെക്‌സിൽ കൊഴിഞ്ഞു. ആറുദിവസത്തിനിടെ നഷ്‌ടം 11.84 ലക്ഷം കോടി രൂപ.കൊറോണ മൂലം 2020ൽ ആഗോള സമ്പദ്‌വളർച്ചയിൽ 1.3 ശതമാനം കുറവുണ്ടാകുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തൽ. 110 ലക്ഷം കോടി ഡോളറിന്റെ നഷ്ടം.
രാജ്യം, രോഗബാധിതർ, മരണം
ചൈന: 80,000, 2788
ദക്ഷിണ കൊറിയ: 2337, 13
ഇറ്റലി: 453, 17
ഇറാൻ: 270, 34
ജപ്പാൻ: 214, 4
ഹോങ്കോംഗ് : 93, 2
ഫ്രാൻസ്: 18, 2
സംസ്ഥാനം കൊറോണ മുക്തമാണെങ്കിലും മറ്റുരാജ്യങ്ങളിൽ രോഗം പടർന്നു പിടിക്കുന്നതിനാൽ ജാഗ്രത തുടരും. മലേഷ്യയിൽ നിന്നു നെടുമ്പാശേരിയിൽ വന്ന ഒരാൾക്ക് ചില ലക്ഷണങ്ങളുള്ളതിനാൽ കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. സാമ്പിളുകളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. വിവിധ ജില്ലകളിലായി 136 പേർ നിരീക്ഷണത്തിലുണ്ട്.
- മന്ത്രി കെ.കെ. ശൈലജ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |