കൊല്ലം: അന്നം വിളമ്പിയവരെ അവർ നന്ദിയോടെ നോക്കി നിന്നു, പിന്നെ ആർത്തിയോടെ കഴിച്ചു. ഇന്നലെ ശാസ്താംകോട്ടയിലെ കുരങ്ങുകൾക്ക് ഉണ്ട് നിറഞ്ഞതിന്റെ സന്തോഷമായി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ ശരിയ്ക്കും ഇവിടുത്തെ കുരങ്ങുകൾ അരപ്പട്ടിണിയിലായിരുന്നു. ദിവസം കഴിയുംതോറും മുഴുപ്പട്ടിണിയിലേക്കായി. ശാസ്താംകോട്ടയിൽ ക്ഷേത്ര പരിസരത്തായി നൂറിൽപ്പരം കുരങ്ങുകളുണ്ട്. ഇവർ അമ്പലക്കുരങ്ങുകളാണ്.
പ്രവാസിയായ ശാസ്താംകോട്ട സ്വദേശി കന്നിലേഴികത്ത് ബാലചന്ദ്രൻ വർഷങ്ങൾക്ക് മുൻപ് അമ്പലക്കുരങ്ങുകളുടെ ഭക്ഷണത്തിനായി അഞ്ച് ലക്ഷം രൂപ ജില്ലാ സഹകരണ ബാങ്കിൽ ഫിക്സഡ് ഇട്ടിട്ടുണ്ട്. ഇതിന്റെ പലിശ ഉപയോഗിച്ച് നിത്യവും മൂന്ന് നേരം പടച്ചോർ ഉൾപ്പടെ അമ്പലക്കുരങ്ങുകൾക്ക് ഭക്ഷണം നൽകിവരുന്നുണ്ട്. ക്ഷേത്രത്തിലേക്ക് ആളുകളുടെ വരവ് കുറഞ്ഞതിന്റെ ബുദ്ധിമുട്ടുകൾ അമ്പലക്കുരങ്ങുകൾക്കുണ്ടെങ്കിലും വിശപ്പിന്റെ വിളി അത്രകണ്ട് അറിഞ്ഞിരുന്നില്ല.
എന്നാൽ പുറത്ത് മറ്റൊരു വിഭാഗം കുരങ്ങുകളുണ്ട്. അവർക്ക് ക്ഷേത്ര പരിസരത്ത് പ്രവേശനമില്ല. കടകളിൽ നിന്നും പൊതു സ്ഥലങ്ങളിൽ നിന്നും വിദ്യാലയ പരിസരത്ത് നിന്നും ലഭിക്കുന്ന ആഹാരമാണ് ഇവർ കഴിക്കുക. സ്കൂൾ അടഞ്ഞതും ലോക്ക് ഡൗണിലൂടെ ടൗണിലേക്ക് ആളുകൾ വരാതായതും കടകമ്പോളങ്ങൾ അടഞ്ഞതുമെല്ലാം ചന്തക്കുരങ്ങുകളെ നന്നായി ബാധിച്ചു.
പത്രസമ്മേളനത്തിൽ ശാസ്താംകോട്ടയിലേതടക്കം കുരങ്ങുകൾക്ക് ഭക്ഷണം നൽകണമെന്നകാര്യം മുഖ്യമന്ത്രി ഓർമ്മിപ്പിച്ചതോടെ സന്നദ്ധ സംഘടനകൾ ഭക്ഷണം തയ്യാറാക്കി ഓടിയെത്തുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുരങ്ങുകൾക്ക് ചോറും കറികളും തണ്ണിമത്തനും നൽകി. മറ്റ് സംഘടനക്കാരും സജീവമാകുന്നുണ്ട്. ഇനി ചന്തക്കുരങ്ങുകൾക്കും വിശപ്പില്ലാതെ കഴിയാം. കൂട്ടത്തിൽ ശല്യക്കാരായ ചില കുരങ്ങുകൾ നാട്ടുകാരുടെ കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കുമൊക്കെ കടക്കാനും തുടങ്ങിയിരുന്നു. ഇനി അതിനൊക്കെ ആശ്വാസമാകും. എല്ലാ ദിവസവും ഭക്ഷണം നൽകാനാണ് ക്രമീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |