ലോകത്ത് എന്ത് സംഭവിച്ചാലും അതിൽ ഇടപെടുന്ന സ്വഭാവം ഉള്ളതു കൊണ്ടാണ് അമേരിക്കയ്ക്ക് ലോക പൊലീസ് പട്ടം ചാർത്തപ്പെട്ടത്. അപ്പോൾ ലോകത്തെവിടെയും കാണപ്പെടുന്ന മലയാളിക്ക് അമേരിക്കൻ പൊലീസിൽ കയറാൻ പറ്റില്ലേ... പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരംകാരനായ പ്രേം. തലസ്ഥാനത്തെ സെന്റ് ജോസഫ് സ്‌കൂളിൽ നിന്നും പഠനം പൂർത്തീകരിച്ച പ്രേം ഇരുപത്തി രണ്ടാം വയസിലാണ് ഉപരിപഠനത്തിനായിട്ടാണ് അമേരിക്കയിലെത്തിയത്.
ആദ്യകാലത്ത് ഏറെ കഷ്ടപ്പെട്ടാണ് അദ്ദേഹം പഠനം നടത്തിയത്. സെക്യൂരിറ്റിയായി ജോലി നോക്കിയാണ് ചിലവിനായുള്ള പണം കണ്ടെത്തിയത്. 2001ൽ വേൾഡ് ട്രേഡ് സെന്ററിൽ തീവ്രവാദ ആക്രമണം ഉണ്ടായപ്പോൾ അതിന്റെ പരിണിത ഫലം അനുഭവിച്ചത് ഇന്ത്യക്കാരുൾപ്പടെയുള്ളവരായിരുന്നു. വെള്ളക്കാരുടെ മനസിൽ തവിട്ട് നിറമുള്ള വിദേശികളെല്ലാം തീവ്രവാദികളായിരുന്നു. അത്തരത്തിൽ ഒരു ആക്രമണം പ്രേമിനും നേരിടേണ്ടി വന്നു.
കൊളറാഡോയിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ ജീവനക്കാരനായി ജോലി നോക്കിയപ്പോഴാണ് തീവ്രവാദിയെന്ന് ആരോപിച്ച് ഒരു വെള്ളക്കാരൻ അദ്ദേഹത്തെ ആക്രമിച്ചത്. രാജ്യം വിട്ടുപോകണമെന്ന ആക്രോശവുമായി അമേരിക്കൻ പൗരൻ പ്രേമിനെ മർദ്ദിച്ച് അവശനാക്കി. ഒടുവിൽ ഷോപ്പിലെ എമർജൻസി സ്വിച്ചിട്ട് പൊലീസിനെ വിളിച്ചാണ് വെള്ളക്കാരനിൽ നിന്നും പ്രേം രക്ഷപ്പെട്ടത്. എന്നാൽ ഈ ആക്രമണമാണ് പ്രേമിനെ അമേരിക്കൻ പൊലീസിലേക്കെത്തിച്ചതെന്ന് പറയാം. അന്ന് പ്രേമിന്റെ രക്ഷയ്ക്കായി ഓടിയെത്തിയ അമേരിക്കൻ പൊലീസ് സംഘത്തിൽ പാക് വംശജനായ യുവാവുണ്ടായിരുന്നു. അമീർ എന്ന് പേരുള്ള ആ ഉദ്യോഗസ്ഥനുമായി അടുപ്പത്തിലായതോടെ ഒരു പാകിസ്ഥാനിക്ക് അമേരിക്കൻ പൊലീസിൽ ചേരാമെങ്കിൽ എന്ത് കൊണ്ട് തനിക്കായിക്കൂടാ എന്ന ചിന്ത ഉടലെടുത്തു.
എന്നാൽ അമേരിക്കയിൽ പൊലീസ് ഉദ്യോഗം നേടുവാൻ ഒരു ഇന്ത്യക്കാരന് ഒരുപാട് കടമ്പകൾ കടക്കേണ്ടിയിരുന്നു. അമേരിക്കൻ പൗരനാവണമെന്നതായിരുന്നു ആദ്യ കടമ്പ, ബിരുദമായിരുന്നു പൊലീസിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത. ബിരുദധാരിയായ പ്രേം പൊലീസാവുക എന്ന ലക്ഷ്യവുമായി പൊലീസ് അക്കാദമിയിൽ ചേർന്നു. അവിടെ പല തരത്തിലുള്ള കഠിനപരിശീലനമാണ്. അമേരിക്കൻ നിയമങ്ങൾ, വിഷയങ്ങളെ മനഃശാസ്ത്രപരമായി സമീപിക്കുന്ന രീതി, കുറ്റവാളികളെ ബലപ്രയോഗത്തിലൂടെ കീഴടക്കേണ്ടി വന്നാൽ അതിനുള്ള ആയോധന മുറകൾ, പലതരത്തിലുള്ള തോക്കുകൾ ഉപയോഗിച്ചുള്ള വെടിവെപ്പ് പരിശീലനം എന്നിവയെല്ലാം മികച്ച രീതിയിൽ പഠിച്ച് പ്രേം പാസായി.
പരിശീലനം പൂർത്തിയായതോടെ പൊലീസ് ഓഫീസർ സ്റ്റാൻഡേർഡ് ടെസ്റ്റ് എഴുതിയ പ്രേം കായികക്ഷമതാ പരീക്ഷ, മാനസികക്ഷമതാ പരീക്ഷ എന്നിവയെല്ലാം കടന്ന് പോളിഗ്രാഫ് ടെസ്റ്റ് വരെ പാസായി. ശേഷം നടന്ന അഭിമുഖത്തിലും പ്രേമിനായിരുന്നു ജയം. തുടർന്ന് മലയാളിയായ പ്രേം വി.മേനോൻ 2005ൽ അമേരിക്കൻ പൊലീസിൽ അംഗമായി. അടുത്തിടെ ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പിലാണ് പ്രേം വി. മേനോൻ അദ്ദേഹത്തെക്കുറിച്ച് എഴുതിയത്. അപ്പോഴാണ് അമേരിക്കൻ പൊലീസിലും മലയാളിയോ ? എന്ന് കേരളീയർ ചിന്തിച്ചു തുടങ്ങിയത്. സുഹൃത്ത് കൂടിയായ സിൻഡിയെയാണ് പ്രേം ജീവിതത്തിലും കൂടെക്കൂട്ടിയത്. ഇവർക്ക് രണ്ട് കുട്ടികളാണ്. 2016ലാണ് ഇദ്ദേഹം അവസാനമായി തിരുവനന്തപുരത്ത് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |