വാഷിംഗ്ടൺ: ശരിക്കും പ്രതിസന്ധിയിലാണ് അമേരിക്കയിലുളള ഇന്ത്യൻ പൗരന്മാർ. ആദ്യം കൊവിഡ് കൊണ്ടുവന്ന പ്രതിസന്ധി.
ജീവനും തൊഴിലിനും അത് മൂലം വന്ന പ്രതിസന്ധി വലുതാണ്. പിന്നാലെയാണ് എച്ച് 1-ബി വിസയും മറ്റ് ഉന്നത നൈപുണ്യമുളള ജോലികൾക്കുമുളള വിസകളും വിലക്കി അമേരിക്കൻ പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ്. മറ്റ് രാജ്യങ്ങളിൽ നിന്നുളള ഉന്നത ജോലി നൈപുണ്യമുളളവർക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ ആവശ്യമുളളതാണ് എച്ച്-1 ബി വിസ. ഈ കോവിഡ് കാലത്തിനിടയിലും ഇവർക്ക് ജോലി സംരക്ഷിക്കപ്പെടും എന്നാണ് ജൂൺ 22ന് ഉത്തരവിറക്കി ട്രംപ് അറിയിച്ചത്. എന്നാൽ യാഥാർത്ഥ്യം അതല്ല. ആയിരക്കണക്കിന് ആളുകൾ ഇപ്പോൾ അമേരിക്കയിൽ വിസ കാലാവധി കഴിഞ്ഞ് വിഷമാവസ്ഥയിലാണ്. പുതുക്കിയ വിസ ലഭിക്കാതെ ജോലി തുടരാനാകില്ല. വർഷങ്ങളായി കുടുംബത്തോടൊപ്പം അമേരിക്കയിൽ കഴിയുന്നവർക്ക് ഇതുമൂലം വല്ലാത്ത പ്രതിസന്ധിയാണ്. ഏച്ച്-1 ബി വിസ പ്രതിവർഷം അപേക്ഷിക്കുന്നവരിൽ ഭൂരിഭാഗം ഇന്ത്യക്കാരാണ്. ഏകദേശം 75 ശതമാനം വരുമിത്. പ്രതിവർഷം 85000 പേർക്കാണ് വിസ ലഭിക്കാറ്. ഏറിയ പങ്കും ഐടി കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് അപേക്ഷകർ.
പത്ത് വർഷത്തോളം എച്ച്1-ബി വിസയിൽ കുടുംബത്തോടൊപ്പം അമേരിക്കയിൽ കഴിഞ്ഞവർ പോലും ഇപ്പോൾ വിസ കാലാവധി കഴിഞ്ഞതോടെ പ്രതിസന്ധിയിലായിട്ടുണ്ട്. വ്യാപാര സംഘടനയായ നാസ്‌കോം നൽകുന്ന വിവരമനുസരിച്ച് ട്രംപ് പുറപ്പെടുവിച്ച ഈ ഉത്തരവ് വഴി തെറ്റിക്കുന്നതും അമേരിക്കൻ വിപണിയിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ്.ഐടി തൊഴിലാളികളെയും ആശുപത്രിയിൽ തൊഴിൽ ചെയ്യുന്നവരെയും ഇന്ത്യൻ കമ്പനികൾ ധാരാളമായി അമേരിക്കയിലേക്ക് തൊഴിലിനയക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ മൂർച്ഛിച്ചാൽ അവരെ കാനഡയിലേക്കോ മെക്‌സിക്കയിലേക്കോ അയക്കാൻ കമ്പനികൾ നിർബന്ധിതരാകും. ട്രംപ് പുറപ്പെടുവിച്ച ഈ ഉത്തരവിന്റെ പ്രത്യാഘാതം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
നിയമപരമായി നാളിതുവരെ അമേരിക്കയിൽ ജോലി ചെയ്‌ത് വന്നവർക്ക് ഇതിലൂടെ സംഭവിച്ച മാനസിക പ്രയാസങ്ങളും തൊഴിലിൽ വന്ന ബുദ്ധിമുട്ടുകളും വലുതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |