ആശിച്ചവന് ആകാശത്തു നിന്ന് ആനയെ കിട്ടിയെ കഥയാണ് ജോജു ജോർജിന്റേത്. വർഷങ്ങളുടെ അദ്ധ്വാനത്തിനും അലച്ചിലിനുമൊടുവിൽ സ്വപ്നം കണ്ടതെല്ലാം ദൈവം ജോജുവിന്റെ കൈവെള്ളയിൽ വച്ച് അനുഗ്രഹിച്ചു. നിർമ്മാതാവായും നായകനായും എണ്ണം പറഞ്ഞ സ്വഭാവനടനായും ആ സ്വപ്നത്തിന്റെ തുടർച്ചയിലാണിപ്പോൾ ഈ താരം. സിനിമാ വഴിയിലെ പുതിയ പ്രതീക്ഷകൾ ജോജു ജോർജ് പങ്കുവയ്ക്കുന്നു
അവാർഡ് പ്രതീക്ഷകളുണ്ടോ?
അതറിയില്ല. ലുക്കാച്ചുപ്പി, ഒരു സെക്കൻഡ് ക്ളാസ് യാത്ര എന്നീ സിനിമകളാണ് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പരാമർശം നേടിത്തന്നത്. ജീവിതത്തിൽ സ്വപ്നം പോലും കണ്ടിട്ടില്ലെങ്കിലും അംഗീകാരങ്ങൾ സന്തോഷിപ്പിക്കുന്നു. പക്ഷേ, സനൽ കുമാർ ശശിധരനെ പോലുള്ള സംവിധായകർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണ്. സിനിമയെ മറ്റൊരു തലത്തിലാണ് അവരൊക്കെ സമീപിക്കുന്നത്. എനിക്ക് പുതിയൊരു സ്കൂളിൽ ചേർന്ന അനുഭവമായിരുന്നു.
കുറച്ചുനാളായി വളരെ വ്യത്യസ്തങ്ങളായ വേഷങ്ങളാണ് ചെയ്യുന്നത്. അഭിനയ ശൈലിയിൽ എന്തെങ്കിലും മാറ്റം വരുത്തിയോ?
അതൊക്കെ നടക്കുന്ന കാര്യം വല്ലതുമാണോ.ഇങ്ങനെ തന്നെ അഭിനയിച്ചു പോകുന്നതിന്റെ പ്രയാസം എനിക്കേ അറിയൂ. പിന്നെങ്ങനെ മാറ്റം വരുത്താനാണ്. ശൈലി മാറ്റാനൊന്നും അറിയില്ല.
കഥാപാത്രത്തിനായി ഹോംവർക്കൊന്നും ചെയ്യാറില്ലേ?
ഹോം വർക്കല്ല ഇത്രയും വർഷത്തെ അനുഭവങ്ങളാണ് എന്റെ പിൻബലം. സിനിമയ്ക്ക് പിന്നാലെ നടക്കുന്നതിനിടയിൽ നൂറുകണക്കിന് വ്യത്യസ്തരായ ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. അവർക്കിടയിൽ ജീവിച്ചൊരാളെന്ന നിലയിൽ ചില ഗുണങ്ങളുണ്ട്. ബാക്കിയെല്ലാം സംവിധായകരുടെ കൈയിലാണ്. അവർ പറഞ്ഞുതരുന്നതിന് അനുസരിച്ച് ചെയ്യുന്നെന്ന് മാത്രം.
ഇരുപതുവർഷത്തിലധികമായി സിനിമയിലുണ്ട്. വഴിത്തിരിവായത് ഏത് സിനിമയാണ്?
ഓരോ സമയത്തും ഓരോ നല്ല സിനിമകൾ ദൈവം തന്നിട്ടുണ്ട്. പട്ടാളം, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാജാധിരാജ, ആക്ഷൻ ഹീറോ ബിജു, ഒരു സെക്കൻഡ് ക്ളാസ് യാത്ര, ലുക്കാച്ചുപ്പി, രാമന്റെ ഏദൻതോട്ടം തുടങ്ങി ജോസഫ് വരെ നിരവധി സിനിമകൾ കൃത്യമായ സമയത്ത് ബ്രേക്ക് തന്നവയാണ്. ഒരു സിനിമ പോലും മോശമായി സംഭവിച്ചിട്ടില്ല. പതുക്കെ പ്രൊമോഷൻ കിട്ടി മുന്നോട്ട് പോകുന്ന പരിപാടി ഞാൻ പോലും അറിയാതെ നടക്കുന്നുണ്ട്. ലാൽജോസ്, ബിജു മേനോൻ, അനൂപ് മേനോൻ, മമ്മൂക്ക, കുഞ്ചാക്കോ ബോബൻ തുടങ്ങി ഒരുപാട് പേർ സഹായിച്ചു. ബിജു മേനോനുമായുള്ള സൗഹൃദം വഴിത്തിരിവായിരുന്നു. അതുപോലെ ഞാൻ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നയാളാണ് മമ്മൂക്ക. ഒന്നുമല്ലാതിരുന്ന സമയത്തും അദ്ദേഹം എന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു.
ഇതൊക്കെ ഭാഗ്യം കൊണ്ട് സംഭവിക്കുന്നതാണോ?
തീർച്ചയായും. നൂറ് ശതമാനം ഭാഗ്യം കൊണ്ട് മാത്രം സംഭവിക്കുന്നതാണ്. പ്രപഞ്ച ശക്തിയുടെ അനുഗ്രഹത്താൽ നടന്നുപോകുന്നു എന്നു മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകളാണ് ചില അവസരങ്ങൾ തന്നത്. ചാൻസ് ചോദിച്ച് നടക്കുന്ന സമയത്ത് എന്നോടൊപ്പമുണ്ടായിരുന്ന എന്നാൽ എന്നെക്കാൾ കഴിവുള്ള പലർക്കും വേണ്ടത്ര അവസരങ്ങൾ കിട്ടിയിട്ടില്ല.
തിരിഞ്ഞുനോക്കുമ്പോൾ സിനിമയ്ക്ക് പിന്നാലെ നടന്നത് വലിയ റിസ്കായിരുന്നെന്ന് തോന്നുന്നുണ്ടോ?
വലിയ റിസ്കായിരുന്നു. അതിൽ വിജയിക്കാതെ പോയിരുന്നെങ്കിൽ ഒരുപാട് പേരെ ബാധിക്കുന്ന വലിയ ദുരന്തമായി മാറിയേനെ. ഒരു ഉറപ്പുമില്ലാത്ത മേഖലയിൽ ആഗ്രഹം കൊണ്ട് മാത്രം ഇറങ്ങിപ്പുറപ്പെട്ടതാണ്. ഇന്നത്തെ നിലയിലേക്കെത്തിയത് എന്റെ കഴിവുകൊണ്ടൊന്നുമല്ല. ദൈവാനുഗ്രഹവും ഭാഗ്യവും മാത്രമാണ്. സിനിമ കൊണ്ട് ജീവിച്ചുപോകുക പ്രയാസമുള്ള പരിപാടിയാണ്. അഭിനയിച്ച സിനിമ വിജയിക്കണം, നമ്മുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടണം അങ്ങനെ ഒരുപാട് കാര്യങ്ങൾ സംഭവിച്ചാൽ മാത്രമേ അടുത്ത സിനിമ കിട്ടൂ.
പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചതെന്താണ്?
സുഹൃത്തുക്കൾ. അവരില്ലാതെ ഞാനില്ല. സുഹൃത് വലയങ്ങളിൽ ഞങ്ങൾ പറയാറുള്ള തമാശകൾ സിനിമയിൽ പറഞ്ഞ് കൈയടി നേടിയിട്ടുണ്ട്. പിന്നെ ഭാര്യ അബ്ബ. ഇവരൊക്കെ നൽകിയ ധൈര്യമാണ് മുന്നോട്ട് നയിച്ചത്. ഞാൻ അത്രയ്ക്ക് ഉത്തരവാദിത്വ ബോധമുള്ള ആളൊന്നുമല്ല. അതുകൊണ്ട് തന്നെ ജീവിതത്തെ ലളിതമായാണ് സമീപിക്കുന്നത്.
നായകനായി, നിർമ്മാതാവായി. സംവിധായകനാകാൻ താത്പര്യമുണ്ടോ?
നിർമ്മാണമൊഴിച്ച് സിനിമയുടെ എല്ലാ മേഖലയോടും താത്പര്യമുണ്ട്. സംവിധായകരോടും ഛായാഗ്രാഹകരോടും മേക്കപ്പ് ആർട്ടിസ്റ്റുകളോടും സംഗീതസംവിധായകരോടുമെല്ലാം ബഹുമാനമാണ്.
ഇപ്പോഴത്തെ കരിയറിൽ തൃപ്തനാണോ?
ആയിരംവട്ടം. സിനിമാ മോഹം തലയ്ക്ക് പിടിച്ചപ്പോൾ ആദ്യം ആഗ്രഹിച്ചത് ഏതെങ്കിലും സീനിൽ ഒന്ന് മുഖം കാണിക്കണമെന്നാണ്. അതു നടന്നപ്പോൾ ഡയലോഗ് പറയണമെന്ന് തോന്നി. ആദ്യമായി ഡയലോഗ് പറയുന്നത് 1999ൽ ദാദാസാഹിബ് എന്ന സിനിമയ്ക്ക് വേണ്ടിയാണ്. പിന്നെ നീളമുള്ള വേഷം ലഭിക്കണമെന്ന് തോന്നി. അതെല്ലാം പിന്നിട്ട് ദൈവം ഇവിടെ വരെ എത്തിച്ചു. ഇനി അങ്ങോട്ടൊന്നും സംഭവിച്ചില്ലെങ്കിലും സാരമില്ല. അത്രയ്ക്ക് സന്തോഷമാണ്.
സീരിയസ് വേഷങ്ങളാണോ കോമഡി വേഷങ്ങളാണോ താത്പര്യം?
കഥാപാത്രം നല്ലതാണോ എന്നേ നോക്കാറൂള്ളൂ. സീരിയസാണോ കോമഡിയാണോ എന്നത് പ്രശ്നമല്ല.
മക്കൾ സിനിമകൾ കണ്ട് അഭിപ്രായം പറയാറുണ്ടോ?
മൂന്ന് പേരുണ്ട്. മൂത്ത രണ്ടുപേരോടും വളരുമ്പോൾ ആരാകണമെന്ന് ചോദിച്ചാൽ സിനിമയിൽ അഭിനയിക്കണമെന്ന് പറയും. അവർ സിനിമ നൽകിയ സൗഭാഗ്യങ്ങളല്ലേ കണ്ടിട്ടുള്ളൂ. അതിനു പിന്നിലുള്ള കഷ്ടപ്പാടിനെ കുറിച്ചൊന്നും അറിയില്ലല്ലോ. വളർന്നു വരുമ്പോൾ അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ പിന്തുണയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |