തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിൽ പ്രിയങ്ക ഗാന്ധിയുടെ നിലപാടില്‍ അത്ഭുതമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ചരിത്രപരമായി തന്നെ മൃദു ഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ സിപിഎം നിലപാട് നേരത്തെ തന്നെ പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയതാണെന്നും പിണറായി കൊവിഡ് അവലോകന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രിയങ്കാ ഗാന്ധിയുടെ നിലപാടില്‍ എനിക്കൊരു അത്ഭുതവുമില്ല. എല്ലാ കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് എന്താണെന്ന് നമുക്ക് അറിയാവുന്നതാണ്. മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് നിലപാടുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു. രാഹുല്‍ ഗാന്ധിയുടെയോ പ്രിയങ്കയുടെയോ നിലപാടില്‍ പുതുതായി ഒന്നുമില്ല.
കോണ്‍ഗ്രസ് എന്നും മൃദു ഹിന്ദുത്വനിലപാടാണ് സ്വീകരിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ സംഘപരിവാര്‍ പാഞ്ഞടുത്തപ്പോള്‍ നിസംഗമായി നിന്നത് കോണ്‍ഗ്രസായിരുന്നു. കോണ്‍ഗ്രസ് ഇത്തരം നിലപാടുകളുമായി മുന്നോട്ടുപോയപ്പോഴൊക്കെ പിന്തുണ നല്‍കുന്ന നിലപാടായിരുന്നു ലീഗിന്റേത് എന്ന് മുഖ്യമന്ത്രി പറഞ്ഞു
അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. ഇന്നത്തെ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. അതെങ്ങനെ മറികടക്കാമെന്നാണ് നമ്മള്‍ ആലോചിക്കേണ്ടത്. ഇവിടെ ദാരിദ്ര്യത്തില്‍ ബുദ്ധിമുട്ടുന്ന മനുഷ്യരുണ്ട്, അവര്‍ക്കെങ്ങനെ ആശ്വാസമേകാമെന്നാണ് നമ്മള്‍ ആലോചിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ അതാണ് ചെയ്യുന്നത് അദ്ദേഹം കൂട്ടിചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |