തിരുവനന്തപുരം: കൊവിഡ്, സാമ്പത്തിക പ്രതിസന്ധി, പ്രകൃതിക്ഷോഭം എന്നിവ മൂലം പ്രതിസന്ധി നേരിടുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനവിഭാഗങ്ങൾക്കായി പ്രത്യേക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുൻ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സ്ഥിരവരുമാനമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും പ്രധാനമന്ത്രിക്കയച്ച കത്തിൽ അദ്ദേഹം ഉന്നയിച്ചു. പ്രഖ്യാപിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും ലോക്ക്ഡൗണും നിയന്ത്രണങ്ങളും കേരളം അടക്കമുള്ള ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ആന്റണി ചൂണ്ടിക്കാട്ടി.
കൊവിഡ് ഏറ്റവും രൂക്ഷമായ രീതിയിൽ ബാധിച്ച മേഖലകളിൽ രോഗബാധ നിയന്ത്രണ വിധേയമായിട്ടുണ്ട്. അതേസമയം മറ്റ് ചില മേഖലകളിൽ രോഗവ്യാപനം വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രാജ്യത്തെ ജനസംഖ്യയിലെ നല്ലൊരു ശതമാനം സ്ഥിര വരുമാനമില്ലാത്തവരാണ്. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഇവർ. ആരോഗ്യ പ്രശ്‌നങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവയ്‌ക്കൊപ്പം രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇപ്പോൾ പ്രകൃതിക്ഷോഭ ഭീഷണിയും നേരിടേണ്ടി വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ കാറ്റും, മഴയും കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഭീതിയുടെ അന്തരീക്ഷം സംജാതമാക്കിയിട്ടുണ്ട്. കടൽക്ഷോഭം മൂലം കേരളത്തിലെ തീരദേശമേഖലകളിൽ വലിയതോതിൽ നാശനഷ്ടങ്ങളുണ്ടായിക്കഴിഞ്ഞു. ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന ജനവിഭാഗങ്ങൾക്ക് ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇവർക്കായി പ്രത്യേക പാക്കേജും സ്ഥിര വരുമാനമില്ലാത്തവർക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതിയും നടപ്പാക്കണമെന്നും എ.കെ ആന്റണി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |