SignIn
Kerala Kaumudi Online
Monday, 07 July 2025 2.01 PM IST

'ഇനി ഞങ്ങളിവിടെ നിൽക്കണേൽ നിൽക്കാം ട്ടോ', വിമാന അപകടത്തിൽ പെട്ടവരെ ആശുപത്രിയിലാക്കി തിരിച്ചു പോകുന്ന നാട്ടുകാരുടെ ചോദ്യങ്ങൾ, ഡോക്ടറുടെ കുറിപ്പ്

Increase Font Size Decrease Font Size Print Page
karipur-air-crash

കൊവിഡിനെയും ശക്തമായ മഴയേയും വകവയ്ക്കാതെയാണ് കരിപ്പൂരിൽ അപകടമുണ്ടായപ്പോൾ പ്രദേശവാസികൾ രക്ഷപ്രവർത്തനത്തിനായി വിമാനത്താവളത്തിലേക്ക് ഓടിയെത്തിയത്. അപകടത്തിൽപ്പെട്ടവരെയെല്ലാം തങ്ങളാൽ കഴിയും വേഗത്തിൽ രക്ഷിച്ച് ആശുപത്രിയിലാക്കി.

ഏകദേശം ഒന്നരമണിക്കൂറിനുള്ളിൽ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് എല്ലാവരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടയിൻമെന്റ് സോണിലുള്ള ഒരു പ്രദേശം, വിദേശത്ത് നിന്ന് വന്നവരിലും കൊവിഡ് ബാധയുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവരെയും ആശുപത്രിയിലാക്കിയ ശേഷം നാട്ടുകാർക്കുണ്ടായ സംശയങ്ങളെക്കുറിച്ച് ഡോക്ടർ ഷിംന അസീസ് എഴുതിയ ഒരു ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കരിപ്പൂർ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ കൊണ്ടു വന്നാക്കി തിരിച്ചു പോകുന്ന രക്ഷാപ്രവർത്തകരായ ആ നാട്ടുകാർ ചോദിച്ചത്‌ "ഡോക്‌ടറെ, ഇനി ഞങ്ങളിവിടെ നിൽക്കണേൽ നിൽക്കാംട്ടോ. ഞങ്ങളുടെ പേരോ വിവരങ്ങളോ ഇവിടെ തരണോ? ഇനി വീട്ടിലുള്ളവർക്ക്‌ കോവിഡ്‌ വരാതിരിക്കാൻ ഞങ്ങളെന്താണ്‌ വേണ്ടത്‌?" എന്ന്‌ മാത്രമാണ്‌.

രക്ഷാപ്രവർത്തനം നടത്തുമ്പോൾ കോവിഡ്‌ കാലവും ശാരീരിക അകലവുമൊന്നും അവർ ഓർത്തിരുന്നില്ല. അതൊന്നും നോക്കാനുമാവില്ല. അതിനൊന്നും പറ്റുന്നൊരു ആഘാതത്തിനല്ല അവർ സാക്ഷ്യം വഹിച്ചതും.

പ്രിയപ്പെട്ട രക്ഷാപ്രവർത്തകരോട്‌ ഒന്നേ പറയാനുള്ളൂ. ഇന്നലെ വിമാനത്തിൽ നിന്നും കൈയിൽ കിട്ടിയ ജീവൻ വാരിയെടുത്ത്‌ ഞങ്ങൾക്കരികിൽ എത്തിയവരിൽ നിങ്ങളിൽ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ദയവ്‌ ചെയ്‌ത്‌ 14 ദിവസം സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം. വീട്ടിലെ പ്രതിരോധശേഷി കുറവുള്ളവരുമായി യാതൊരു തരത്തിലും ഇടപെടരുത്‌. കോരിച്ചൊരിയുന്ന മഴയും തണുപ്പും കണക്കാക്കാതെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട നിങ്ങൾക്ക്‌ വരാൻ സാധ്യതയുള്ള വൈറൽ ഫീവർ ജലദോഷപ്പനിയാണോ കോവിഡാണോ എന്ന്‌ സ്വയം തീരുമാനിച്ച്‌ ലഘൂകരിക്കരുതെന്നും താഴ്‌മയായി അപേക്ഷിക്കുകയാണ്‌. ഉറപ്പായും ഞങ്ങൾക്കരികിലെത്തി ചികിത്സ തേടണം.

കൊണ്ടോട്ടി എന്ന കണ്ടെയിൻമെന്റ്‌ സോണിലുള്ള, കടുത്ത കോവിഡ്‌ ഭീഷണിയുള്ള , ഒരു പക്ഷേ കോവിഡ്‌ രോഗികൾ ആയിരുന്നിരിക്കാൻ സാധ്യതയുള്ള, വിദേശത്ത് നിന്ന്‌ വന്ന മനുഷ്യരെ ചേർത്ത്‌ പിടിച്ച്‌ സ്വന്തം വാഹനങ്ങളിൽ വരെ ആശുപത്രിയിൽ എത്തിച്ച നിങ്ങൾക്ക്‌ രോഗം വരാനുള്ള സാധ്യത അത്രയേറെയാണ്‌. ഇനിയൊരു വലിയ കോവിഡ്‌ ദുരന്തം കൂടി വേണ്ട നമുക്ക്‌. മറ്റിടങ്ങളിൽ നിന്നും വന്നെത്തിയ രക്ഷാപ്രവർത്തകരും ഇതേ കാര്യം പൂർണമായും ശ്രദ്ധിക്കുമല്ലോ. ഇന്നലെ ആക്‌സിഡന്റ്‌ പരിസരത്ത്‌ പ്രവർത്തിച്ചവരോട്‌ രണ്ടാഴ്‌ച ക്വാറന്റീനിൽ പ്രവേശിക്കാൻ സ്‌നേഹപൂർവ്വം അപേക്ഷിക്കുകയാണ്‌. എന്നിട്ടും കോവിഡ്‌ വന്നാലോ എന്നാ? ഞങ്ങളുടെ അഭിമാനമായ രക്ഷാപ്രവർത്തകരെ ഉറപ്പായും ഞങ്ങൾ ആവും വിധമെല്ലാം നോക്കും. നിസ്സംശയം നിങ്ങളോക്കെ തന്നെയാണ്‌ ഈ ഭൂമിയിൽ ആയുരാരോഗ്യസൗഖ്യങ്ങളോടെ ഏറെക്കാലം തുടരേണ്ടവർ. ഹൃദയം തൊട്ട നന്ദി നിങ്ങളോരോരുത്തർക്കും.

TAGS: KARIPUR AIR CRASH, DOCTOR SHIMNA AZEES, FACEBOOK POST, HOSPITAL, PEOPLE, COVID19
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.