ശ്രീകണ്ഠപുരം: പയ്യാവൂരിൽ കടബാദ്ധ്യതയെത്തുടർന്ന് ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കഴിച്ച കുടുംബത്തിലെ രണ്ടര വയസുകാരിക്ക് പിന്നാലെ മാതാവും മരിച്ചു. പയ്യാവൂർ പൊന്നുംപറമ്പിലെ ചുണ്ടക്കാട് ഹൗസിൽ അനീഷിന്റെ ഭാര്യ സ്വപ്നയാണ് (34) ഇന്നലെ പുലർച്ചെയോടെ കോഴിക്കോട് ആശുപത്രിയിൽ മരിച്ചത്. രണ്ടര വയസുകാരിയായ മകൾ അൻസില രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. മൂത്ത മകൾ അൻസീന (11) ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സാമ്പത്തിക ബാദ്ധ്യതയെ തുടർന്നാണ് അമ്മയും മക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഭർത്താവ് അനീഷ് ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 28ന് രാവിലെ ഏഴിനാണ് സ്വപ്നയെയും മക്കളെയുംവിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. എലിവിഷം ഐസ്ക്രീമിൽ ചേർത്ത് കഴിച്ച ശേഷം സ്വപ്ന പയ്യാവൂരിലെ സ്വകാര്യാശുപത്രിയിലെ നഴ്സായ സുഹൃത്തിനെ ഫോൺ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്വപ്നയെയും മക്കളെയും കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. പിന്നീട് ഗുരുതരാവസ്ഥയിലായതോടെ മൂവരെയും കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ അൻസില മരിച്ചു. സ്വപ്ന ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.
പരേതനായ കുര്യന്റെയും അന്നമ്മയുടെയും മകളായ തിരൂർ സ്വദേശിനി സ്വപ്ന പയ്യാവൂർ ടൗണിൽ തുണിക്കട നടത്തുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം സംസ്കരിക്കും. ക്രൈംബ്രാഞ്ച് കണ്ണൂർ ബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. പ്രേമരാജന്റെ നേതൃത്വത്തിലുള്ള സംഘം പൊന്നുംപറമ്പിലെ വീട്ടിൽ പരിശോധന നടത്തി. സ്വപ്നയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ബ്ലേഡ് സംഘമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അവർക്ക് ആവശ്യത്തിലധികം പണം കൊടുത്തിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |