
ജയ്പൂർ: അമ്മയെയും മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ പാലിയിലാണ് സംഭവം. ശാന്തി ദേവി (59), മക്കളായ നർപത് ലാൽ (34), രഘുവീർ (26) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ജോധ്പൂർ റോഡിലെ ആശാപുര ടൗൺഷിപ്പിലുള്ള വീട്ടിൽ ഇന്നലെ വൈകുന്നേരമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടുദിവസമായി വീട് അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂത്ത മകൻ നർപത് ലാൽ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. അമ്മ ശാന്തി ദേവിയും ഇളയ മകൻ രഘുവീറും തറയിൽ മരിച്ചുകിടക്കുകയായിരുന്നു. ഇവരുടെ മൃതദേഹത്തിന് സമീപത്തുനിന്ന് വിഷക്കുപ്പി കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
സംഭവസ്ഥലത്തുനിന്ന് രണ്ട് മൊബൈൽ ഫോണുകളും ആത്മഹത്യാക്കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. രോഗബാധയെത്തുടർന്നുണ്ടായ വിഷാദമാണ് ഒരുമിച്ച് ജീവനൊടുക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്നത്. മറ്റ് ദുരൂഹതകളുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ് പൊലീസ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |