തിരുവനന്തപുരം: മന്ത്രിയെ എൻ ഐ എ ചോദ്യം ചെയ്യുന്നത് അസാധാരണ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്നുപറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ എൻ ഐ എയെ തളളിപ്പറയാണോ ശ്രമിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
'നേരത്തേ ശശീന്ദ്രന്റെയും ഇ പി ജയരാജന്റെയും കാര്യത്തിൽ സ്വീകരിച്ച നിലപാട് ജലീലിന്റെ കാര്യത്തിൽ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല. തലയിൽ മുണ്ടിട്ടാണ് ജലീൽ ചോദ്യംചെയ്യലിന് എത്തിയത്. ജലീൽ അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സർക്കാരിന് അധികാരത്തിൽ തുടരാൻ ഒരു അർഹതയുമില്ല. രാജിവച്ച് ജനവിധി തേടുകയാണ് വേണ്ടത്. സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം കൂടുതൽ ശക്തമാക്കും- ചെന്നിത്തല പറഞ്ഞു.
ഇന്നലെ സ്വർണക്കടത്ത് മുതൽ ലൈഫ് മിഷൻ തട്ടിപ്പ് വരെയുള്ള വീഴ്ചകളിലും, അഴിമതികളിലും ക്ഷോഭമല്ല വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്ന കത്ത് അയച്ചിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട ഒരു സർക്കാർ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ദേശദ്രോഹകുറ്റമുൾപ്പെടെ ചുമത്താവുന്ന തരത്തിലുളള ആരോപണങ്ങളുണ്ടായി.
പാർട്ടി സെക്രട്ടറിയുടെ മകനെതിരെയുണ്ടായതും അതീവ ഗുരുതരമായ ആരോപണങ്ങളാണെന്നും കത്തിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |