തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടുന്ന ന്യൂനമർദ്ദവും, വിയറ്റ്‌നാമിനു സമീപത്തെ 'നൗൾ' ചുഴലിക്കാറ്റിന്റെ സ്വാധീനവും കാരണം സംസ്ഥാനത്ത് നാളെ മുതൽ മഴ സജീവമാകും. ബംഗാൾ ഉൾക്കടലിൽ നാളെയാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്. 20 മുതൽ 22 വരെ സംസ്ഥാനത്ത് പലയിടത്തും ശക്തമോ, അതിശക്തമോ ആയ മഴയും കാറ്റുമുണ്ടാകും.
നൗളിന്റെ സ്വാധീനം കേരളത്തിനും തമിഴ്‌നാടിനും മുകളിലൂടെയാണെന്നും വിലയിരുത്തുന്നുണ്ട്. പടിഞ്ഞാറൻ കാറ്റിന് രണ്ട് ദിവസം ശക്തികൂടുന്നതും മറ്റു അന്തരീക്ഷ സാഹചര്യങ്ങളും കാരണം കേരളത്തിൽ ശക്തമായ മഴയുണ്ടാകും. 21 വരെ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
നാളെ കാസർകോട് മുതൽ മലപ്പുറം വരെ വയനാടുൾപ്പെടെയുള്ള ജില്ലകളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാദ്ധ്യതയുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |