ന്യൂഡൽഹി: റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് കൈമാറുമ്പോൾ, കരാറിന്റെ ഭാഗമായി നിർമാതാക്കളായ ദസാൾട്ട് ഏവിയേഷൻ പാലിക്കേണ്ട ചില നിബന്ധനകൾ പാലിച്ചില്ലെന്ന കുറ്റപ്പെടുത്തലുമായി സി എ ജി. റഫേലിന് മിസൈൽ സിസ്റ്റം നൽകുന്ന യൂറോപ്യൻ കമ്പനിയായ എം ബി ഡി എ യും ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് കഴിഞ്ഞദിവസം പാർലമെന്റിന് സമർപ്പിച്ചു.
ഫ്രാൻസിൽ നിന്ന് 36 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ 59,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ഒപ്പുവച്ചത്. കരാറിന്റെ ഭാഗമായുളള ഉയർന്ന സാങ്കേതികവിദ്യ ഇന്ത്യയുടെ സൈനിക സാങ്കേതിക വിദ്യാ വികാസത്തിന്റെ ചുമതലയുളള ഗവേഷണ സ്ഥാപനമായ ഡിഫൻസ് സിസർച്ച് ഡവലപ്പ്മെന്റ് ഓർഗനൈസേഷന് (ഡി ആർ ഡി ഒ) നൽകാമെന്ന് 2015-ൽ ദസാൾട്ട് ഏവിയേഷനും എം ബി ഡി എ യും സമ്മതിച്ചിരുന്നു. എന്നാൽ ഈ നിബന്ധന ഇതുവരെയും പാലിച്ചിട്ടില്ല. വിദേശത്തുനിന്ന് യുദ്ധസാമഗ്രികൾ വാങ്ങുമ്പോൾ ഉയർന്ന സാങ്കേതികവിദ്യകൾ കൈമാറാൻ ആരും തയ്യാറാവുന്നില്ലെന്ന് സി.എ.ജി. പറഞ്ഞു. ഇന്ത്യയുടെ ഓഫ്‌സെറ്റ് നയം ഫലപ്രദമല്ലെന്നും സി എ ജി വ്യക്തമാക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ജൂലായിലാണ് റഫേൽ വിമാനങ്ങളുടെ ആദ്യബാച്ച് ഇന്ത്യയിലെത്തിയത്. അവ ഇപ്പോൾ വ്യോമസേനയുടെ ഭാഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |