തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സർക്കാർ നിയന്ത്രണത്തിലുള്ള വൃദ്ധസദനങ്ങളിൽ പോലും കൊവിഡ് മാനദണ്ഡം പാലിക്കുന്നില്ല. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആദ്യഘട്ടത്തിൽ തന്നെ വൃദ്ധസദനങ്ങൾക്ക് മാർഗ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പലയിടങ്ങളിലും ഇവ പാലിക്കപ്പെടുന്നില്ല.
60 വയസിന് മുകളിലുള്ളവരുടെ ജീവന് വരെ കൊവിഡ് ഭീഷണിയാവുന്ന സാഹചര്യമുള്ളതിനാൽ ആരോഗ്യ വകുപ്പ് വൃദ്ധ സദനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ദിവസം ഒഴിച്ചു ബാക്കിയുള്ള ദിവസങ്ങളിൽ ആയിരത്തിൽ അധികമായിരുന്നു രോഗികളുടെ എണ്ണം. ഇതിൽ ഭൂരിഭാഗം പേരും അറുപത് വയസിന് മുകളിൽ പ്രായമുള്ളവരാണ്. പല ദിവസങ്ങളിലും സംസ്ഥാനത്ത് തന്നെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ജില്ല ഒന്നാം സ്ഥാനത്തായിരുന്നു . മരണനിരക്കിലും ആശങ്ക സൃഷ്ടിക്കുന്ന രീതിയിലാണ് കണക്ക് വർദ്ധിക്കുന്നത്.
പരിശോധന ശക്തമാക്കുന്നു
കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ വകുപ്പ് വിവിധ വൃദ്ധസദങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഡി.എം.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ മാർഗനിദ്ദേശം പാലിക്കാത്ത സ്ഥാപനത്തിനെതിരെ നോട്ടീസ് നൽകി. 150 ഓളം പേരെ താമസിപ്പിക്കുന്ന ഒരു വൃദ്ധസദനത്തിൽ അഞ്ചു പേർ മരിക്കുകയും 30 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പും ജില്ലാഭരണ കൂടവും നടപടി ശക്തമാക്കിയത്.
ഇരിങ്ങാലക്കുടയിൽ കഴിഞ്ഞദിവസം ഒരു വൃദ്ധ സദനത്തിൽ നടത്തിയ 35 ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയതിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുടയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം കടുപ്പിച്ചു.
അന്യസംസ്ഥാനക്കാർ
വെല്ലുവിളി
അന്യസംസ്ഥാനക്കാരെ ജോലിക്കായി പ്രവേശിപ്പിക്കരുതെന്ന നിർദ്ദേശം പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഒരു സ്ഥാപനത്തിൽ മാസ്‌ക് പോലും ധരിക്കാതെ അസാം സ്വദേശി ഭക്ഷണം നൽകുന്നത് കണ്ടെത്തിയതോടെ നടപടി സ്വീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |