മുളന്തുരുത്തി: ആമ്പല്ലൂരിൽ യുവതിയെ സുഹൃത്തായ യുവാവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആമ്പല്ലൂർ ക്ഷേത്രത്തിനു സമീപം ആര്യച്ചിറപ്പാട്ട് വീട്ടിൽ സുകുമാരന്റെ മകൾ സൂര്യമോളാണ് (28) സുഹൃത്തായ അശോകന്റെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. സൂര്യയുടെ വീടിന് കുറച്ചകലെയുള്ള പുത്തൻമലയിൽ അംബുജാക്ഷന്റെ വീടിന്റെ മുകളിലെ നിലയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. അംബുജാക്ഷന്റെ മകനാണ് അശോകൻ. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. അംബുജാക്ഷന്റെ വീട് പെയിന്റ് ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് യുവതി വീടിന്റെ മുകളിലെ നിലയിലേയ്ക്ക് കയറിപ്പോകുന്നത് കണ്ടത്. ഇതറിഞ്ഞ് വീട്ടിലുണ്ടായിരുന്നവരും തൊഴിലാളികളും അവിടെയെത്തിയപ്പോൾ യുവതി മുറിയിൽ കയറി വാതിലടച്ചിരുന്നു. തുടർന്നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മുളന്തുരുത്തി സി.ഐ മുഹമ്മദ് നിസാർ, എസ്.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. രാജേശ്വരിയാണ് സൂര്യയുടെ മാതാവ്. സഹോദരി ആര്യ.
സൂര്യമോളും അശോകനും എം.സി.എയ്ക്ക് ഒരുമിച്ചാണ് പഠിച്ചിരുന്നത്. ഇരുവരും സൂര്യമോളുടെ വീട്ടിൽവെച്ച് പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികൾക്ക് നേരത്തെ ട്യൂഷനെടുത്തിരുന്നു. സൂര്യമോൾ കാക്കനാട് ഇൻഫോപാർക്ക് ജീവനക്കാരിയും അശോകൻ സോഫ്റ്റ് വെയർ എൻജിനിയറുമാണ്. എന്നാൽ ഇരുവരും തമ്മിൽ പ്രണയബന്ധമൊന്നുമില്ലായിരുന്നുവെന്നും അശോകന്റെ വിവാഹം മറ്റൊരു യുവതിയുമായി ഡിസംബർ 15ന് നടത്തുവാൻ തീരുമാനിച്ചിരുന്നതായും അശോകന്റെ വീട്ടുകാർ പറയുന്നു.
അതേസമയം സൂര്യമോളുടെ മരണത്തിൽ ദുരൂഹയുണ്ടെന്ന് വീട്ടുകാർ ആരോപിച്ചു.
വിവരമറിഞ്ഞ് ബന്ധുക്കൾ എത്തുമ്പോൾ മൃതദേഹം കണ്ടത് കട്ടിലിലാണെന്നും ലാപ്ടോപ്പ്, കസേര, ടിവി എന്നിവ മുറിക്കുള്ളിൽ തകർന്നു കിടക്കുന്ന നിലയിലായിരുന്നുവെന്നും ഇത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നതായും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ മുളന്തുരുത്തി പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |