തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പ്രോജക്ടുകളിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ വിലക്കിയതോടെ ഇതു സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കൺസൾട്ടൻസി രാജിനെതിരെ ആക്ഷേപമുന്നയിച്ചപ്പോൾ പ്രതിപക്ഷത്തെ പരിഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്?സ്‌പേസ് പാർക്കിലെ നിയമനങ്ങളിൽ വിദ്യാഭ്യാസ യോഗ്യത ഉൾപ്പടെയുള്ള അടിസ്ഥാന കാര്യങ്ങളിൽ പരിശോധന നടത്തിയില്ല എന്ന് സർക്കാരും സമ്മതിച്ചിരിക്കുകയാണ്. കരാർ ലംഘനം നടത്തിയെന്ന് സർക്കാർ തന്നെ പറയുന്ന സ്ഥിതിക്ക് പി.ഡബ്ല്യൂ.സിയുമായി സർക്കാർ ഉണ്ടാക്കിയ മറ്റു കരാറുകളും റദ്ദാക്കുകയും എല്ലാ വകുപ്പുകളിൽ നിന്നും വിലക്കുകയും വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.