ന്യൂഡൽഹി: പെരിയ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സർക്കാരിന്റെ ഹർജി കോടതി തളളി. കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതിയെ പരാതി അറിയിച്ചതിന് പിന്നാലെയാണ് കോടതി നടപടി. ബന്ധപ്പെട്ട രേഖകൾ ഇല്ലാത്തതിനാൽ കേസ് അന്വേഷിക്കാനാകുന്നില്ലെന്നാണ് സി ബി ഐ കോടതിയെ അറിയിച്ചത്. എസ് പിയോടും ഡി വൈ എസ് പിയോടും ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകിയില്ല. കേസിൽ സർക്കാർ ഇടപെടലിനായി കോടതി ഇടപെടണമെന്നായിരുന്നു സി ബി ഐ ആവശ്യം.
കോടതി വിധി ആശ്വാസമാണെന്നും സർക്കാരിന് തിരിച്ചടി കിട്ടിയതിൽ സന്തോഷമുണ്ടെന്നും ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം പ്രതികരിച്ചു. അന്വേഷണത്തിന് എതിരെയായിരുന്നു സർക്കാർ ഹർജി സമർപ്പിച്ചിരുന്നത്. നേരത്തേ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ ഹർജി തളളിയിരുന്നു. അത് ശരിവച്ചുകൊണ്ടാണ് സുപ്രീകോടതിയുടെ ഉത്തരവ്.
ഒന്നര മണിക്കൂറോളമാണ് കേസിന്റെ വാദപ്രതിവാദം നീണ്ടുനിന്നത്. പിന്നാലെയായിരുന്നു വിശദമായ വിധി പ്രസ്‌താവം ജസ്റ്റിസ് നാഗേശ്വർ റാവുവിന്റെ അദ്ധ്യക്ഷതയിലുളള ബെഞ്ച് നടത്തിയത്. കേസ് സി ബി ഐയ്‌ക്ക് കൈമാറിയതുകൊണ്ട് പൊലീസിന്റെ ആത്മവീര്യം ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ മെരിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് സി ബി ഐയ്ക്ക് പൊലീസ് കേസുമായി ബന്ധപ്പെട്ട കേസ് ഡയറി അടക്കമുളള രേഖകൾ കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കൾ നൽകിയ ഹർജിയിലാണ് കേരള ഹൈക്കോടതി കേസ് സി ബി ഐക്ക് വിട്ടത്. 2019 ഫെബ്രുവരി 17നായിരുന്നു കാസർകോട് കല്യോട്ട് വച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |