ശബരിമല : സന്നിധാനത്ത് കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ ഊർജിതം. ദർശനത്തിനെത്തുന്ന ഭക്തരും ജീവനക്കാരും കൂടുതൽ കടന്നു പോകുന്ന ഭാഗങ്ങളിൽ ദിവസം മൂന്ന് തവണയാണ് അണുവിമുക്തമാക്കുന്നത്. കൂടാതെ ആവശ്യമുള്ളവർക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്യുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് ആരോഗ്യവകുപ്പും പൊലീസും കർശന നിർദേശങ്ങളും നൽകുന്നുണ്ട്.
അയ്യപ്പസേവാ സംഘം, വിശുദ്ധിസേന എന്നിവയുടെ നേതൃത്വത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായാണ് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. തിരുമുറ്റം, മാളികപ്പുറം, വലിയ നടപന്തൽ തുടങ്ങിയ ഇടങ്ങളിലെ കൈവരികൾ, പതിനെട്ടാം പടി, അരവണ കൗണ്ടർ, അന്നദാന മണ്ഡപം തുടങ്ങി ഒരു ദിവസം കൂടുതൽ പേർ കടന്നുപോകുന്ന ഭാഗങ്ങൾ അടക്കമാണ് അണുവിമുക്തമാക്കുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വിശുദ്ധിസേന പ്രവർത്തകർ അണുനാശിനി തുണിയിൽ മുക്കി തുടച്ചും അയ്യപ്പസേവാ സംഘം പ്രവർത്തകർ സ്‌പ്രേയർ ഉപയോഗിച്ചുമാണ് കൈവരികൾ അണുനശീകരണം നടത്തുന്നത്. പുണ്യം പൂങ്കാവനം പദ്ധതിയുടെയും ഹരിഹരപുത്ര ധർമ്മപരിപാലന സമാജത്തിന്റെയും നേതൃത്വത്തിലാണ് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്യുന്നത്. സമാജത്തിന്റെ നേതൃത്വത്തിൽ വൈകിട്ട് ചുക്കുകാപ്പിയും വിതരണം ചെയ്യുന്നുണ്ട്. മാലിന്യത്തിന്റെ അളവിൽ കുറവുണ്ടെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഏറെ സൂക്ഷ്മതയോടെയാണ് സന്നിധാനത്തെ മാലിന്യങ്ങൾ നീക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |