തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആര്യനാട് കുളപ്പട സുവർണ നഗർ എഥൻസിൽ കെ.മോഹനന്റെ (58) തിരോധാനം സംബന്ധിച്ച് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അന്വേഷണം ആറുമാസമായിട്ടും തുമ്പില്ല. തിരുവനന്തപുരം റൂറൽ എസ്.പി ബാലചന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ തുടരുന്ന അന്വേഷണത്തിൽ ജില്ലയ്ക്കകത്തും പുറത്തുമുള്ള ക്രിമിനൽ സംഘങ്ങളുൾപ്പെടെ നൂറ് കണക്കിന് പേരെ ചോദ്യം ചെയ്തെങ്കിലും മോഹനനെപ്പറ്റി യാതൊരു സൂചനയും പൊലീസിന് ലഭിച്ചില്ല. മോഹനൻ തമിഴ്നാട്ടിലുണ്ടെന്ന ചില സംശയങ്ങളെ തുടർന്ന് അവിടേക്കും അന്വേഷണം വ്യാപിച്ചെങ്കിലും മോഹനനെപ്പറ്റി പ്രതീക്ഷയ്ക്ക് വക നൽകുന്ന സൂചനകളൊന്നും ഇതുവരെ ലഭിച്ചില്ല.
2020 മെയ് എട്ടാം തീയതി തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ, പേരൂർക്കട-നെടുമങ്ങാട് റോഡിൽ വച്ച് പട്ടാപ്പകലാണ് മോഹനനെ കാണാതായത്. ഭാര്യാസഹോദരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പറണ്ടോട് ശാഖയുടെ മേൽനോട്ടക്കാരനായിരുന്നു മോഹനൻ. കഴിഞ്ഞ 13 വർഷമായി സ്ഥാപനത്തിൽനിന്ന് ബാങ്കിലേക്ക് പണവും സ്വർണവും കൊണ്ടുപോകുന്നതും എടുക്കുന്നതും ഇദ്ദേഹം തന്നെയായിരുന്നു.
മെയ് എട്ടാം തീയതിയും പതിവ് പോലെ പേരൂർക്കടയിലെ ബാങ്കിലെത്തി. 50 പവനും 64000 രൂപയുമായി അവിടെനിന്ന് കെ.എൽ 21.പി. 2105 രജിസ്ട്രേഷൻ നമ്പറിലുള്ള ആക്ടീവ സ്കൂട്ടറിൽ മടങ്ങുകയും ചെയ്തു. പേരൂർക്കട- നെടുമങ്ങാട് റോഡിൽ കരകുളം പഞ്ചായത്ത് ഓഫീസിന് സമീപം വരെ മോഹനനെത്തിയതായി തെളിവ് ലഭിച്ചു. കരകുളം അഴീക്കോടീന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സി.സി ടിവികളിൽ പകൽ 11.02ന് മോഹനൻ സ്കൂട്ടറിൽ കടന്നുപോകുന്ന ദൃശ്യമുണ്ട്. എന്നാൽ പിന്നീട് പോകുന്ന വഴിയിൽ അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ മോഹനന്റെ യാത്ര ഇല്ല.
മൊബൈൽ ഫോൺ സ്വിച്ച് ഒാഫായി
പിന്നീടാരും മോഹനനെ കണ്ടിട്ടുമില്ല. അന്നുച്ചയ്ക്ക് മഞ്ചയെന്ന സ്ഥലത്ത് മോഹനന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പൊലീസ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ ബന്ധപ്പെടാനും സാധിച്ചിട്ടില്ല. മോഹനൻ ഒാടിച്ചിരുന്ന വാഹനവും കണ്ടെത്തിയിട്ടില്ല. സാമ്പത്തിക ബാദ്ധ്യതകളോ കുടുംബപ്രശ്നങ്ങളോ ഒന്നുമില്ലാത്ത മോഹനന് നാട് വിടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നാണ് വീട്ടുകാരുടെ വെളിപ്പെടുത്തൽ.
സ്വർണവും പണവുമായി സ്ഥിരമായി ബാങ്കിൽ വന്നുപോകുന്നത് മനസിലാക്കിയ ആരെങ്കിലും കവർച്ച ലക്ഷ്യമാക്കി മോഹനനെ തട്ടിക്കൊണ്ടുപോയതാണോയെന്നാണ് വീട്ടുകാരുടെ സംശയം. പൊലീസും ഈ സംശയം മുൻനിറുത്തി ക്രിമിനൽ പശ്ചാത്തലമുള്ള നിരവധിപേരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും യാതൊരു സൂചനകളും ലഭിച്ചിട്ടില്ല.
ക്രിമിനലുകൾ നിരീക്ഷണത്തിൽ,
ജില്ലയ്ക്കകത്തും പുറത്തുമുള്ള ക്രിമിനലുകളുടെയും ഗുണ്ടകളുടെയും ഉൾപ്പെടെ നിരവധി ഫോൺ നമ്പരുകളും ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലോക്ക് ഡൗൺ കാലത്തായിരുന്നു സംഭവമെന്നതിനാൽ സംസ്ഥാനത്തിന് പുറത്തേക്ക് തട്ടിക്കൊണ്ടുപോകൽ പോലുള്ള സംഭവങ്ങൾക്ക് സാദ്ധ്യത വിരളമാണെന്നാണ് പൊലീസ് കരുതിയതെങ്കിലും കേരളത്തിൽ നടത്തിയ അന്വേഷണം ഫലം കാണാത്ത സാഹചര്യത്തിലാണ് തമിഴ്നാട്ടിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |