തിരുവനന്തപുരം: ഡിജിറ്റൽ രംഗത്തെ രാജ്യത്തെ ആദ്യ സർവകലാശാലയായ കേരള യൂണിവേഴ്‌സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി ടെക്നോസിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷന്റെ ചുമതല ഡിജിറ്റൽ സർവകലാശാലയെ ഏൽപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവിയെ ഉദ്ദേശിച്ചുള്ള പ്രധാന ചുവടുവയ്പാണ് ഡിജിറ്റൽ സർവകലാശാല. പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും വിപ്ലവകരമായ മാറ്റങ്ങളുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിജിറ്റൽ രംഗത്തെ വിവിധ മേഖലകളിൽ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമാണ് സർവകലാശാല പ്രധാന്യം നൽകുന്നത്. ഡിജിറ്റൽ രംഗത്തെ ശാസ്ത്ര, സാങ്കേതിക, മാനവിക വിഷയങ്ങളിലെ കോഴ്സുകളാണ് സർവകലാശാല നടത്തുക. ആദ്യഘട്ടത്തിൽ സ്‌കൂൾ ഒഫ് ഡിജിറ്റൽ സയൻസ്, സ്‌കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, സ്‌കൂൾ ഒഫ് ഇലക്ട്രോണിക് സിസ്റ്റം ആൻഡ് ഓട്ടോമേഷൻ, സ്‌കൂൾ ഒഫ് ഇൻഫർമാറ്റിക്‌സ്, സ്‌കൂൾ ഒഫ് ഡിജിറ്റൽ ഹ്യുമാനിറ്റി ആൻഡ് ലിബറൽ ആർട്സ് കോഴ്സുകളാണ് ആരംഭിക്കുന്നത്. രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ അക്കാഡമിക് സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളുമായി ഡിജിറ്റൽ സർവകലാശാല സഹകരിക്കും. ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, ബിഗ് ഡാറ്റാ അനലറ്റിക്സ്, ബയോ കമ്പ്യൂട്ടിംഗ്, ജിയോ സ്‌പെഷ്യൽ അനലറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക പഠന കേന്ദ്രങ്ങളും സർവകലാശാലയിലുണ്ടാകും.
കേരളത്തെ ഉന്നത പഠനത്തിന്റെ ആഗോള ഹബ്ബാക്കും- ഗവർണർ
ഉന്നത പഠനത്തിന്റെ ആഗോള ഹബ്ബായി മാറാൻ കേരളത്തിന് സാധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകളെയും മാറ്റങ്ങളെയും ഉൾക്കൊള്ളാനുള്ള സംസ്ഥാനത്തിന്റെ ദൃഢനിശ്ചയമാണ് ഡിജിറ്റൽ സർവകലാശാലയുടെ രൂപീകരണത്തിലൂടെ വെളിവാകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഡേറ്റ അനലിറ്റിക്സ്, മറ്റു ഡിജിറ്റൽ പരിവർത്തന കോഴ്സുകൾ എന്നിവയിലൂടെ അവസരങ്ങളുടെ വലിയ ലോകം സാധ്യമാകുമെന്നും ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |