ചെന്നൈ:കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ ജി. എസ്. ടി ബാധകമാക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും ജി. എസ്. ടി കൗൺസിലും വിശദമായി ചർച്ച ചെയ്‌ത് തീരുമാനിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
ഇന്ധനവില നിർണയം ഒരു 'മഹാഭയങ്കര ധർമ്മസങ്കട'മാണ്. ഇന്ധനവില കുറയ്‌ക്കാതെ ആരെയും തൃപ്‌തിപ്പെടുത്താനാവില്ല. ജി. എസ്. ടി ബാധകമാക്കിയാൽ രാജ്യത്താകെ ഒറ്റ വിലയാകും. കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിടുന്ന ഒറ്റ നികുതിയാകും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഗൗരവമായ ചർച്ചകളിലൂടെയേ ഇതു സാദ്ധ്യമാകൂ. ജി.എസ്.ടി കൗൺസിലിന്റെ അംഗീകാരവും വേണം. കേന്ദ്രം ഇപ്പോൾ ഇത്രയും എക്സൈസ് നികുതി കുറയ്ക്കുമെന്ന് പറയുന്ന കേന്ദ്രമന്ത്രിയല്ല ഞാൻ. കേന്ദ്രം കുറച്ചാൽ സംസ്ഥാനങ്ങൾ കുറയ്‌ക്കുമോ? എല്ലാവർക്കും ഇപ്പോൾ പണവും വരുമാനവും അനിവാര്യമാണ്
എണ്ണക്കമ്പനികളാണ് വില നിർണയിക്കുന്നത്. കേന്ദ്രത്തിന് ഇടപെടാനാവില്ല. ബ്രെന്റ് ക്രൂഡ് വിലവർദ്ധന, ഉത്‌പാദനം കുറയ്‌ക്കാനുള്ള ഒപെക് രാഷ്‌ട്രങ്ങളുടെ തീരുമാനം എന്നിവയാണ് വില വർദ്ധിപ്പിച്ചത്. ഈ സാഹചര്യത്തിൽ ഉപഭോക്താവിന് താങ്ങാവുന്ന നിലയിലേക്ക് വില കുറയ്‌ക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ചർച്ച നടത്തണം. എണ്ണക്കമ്പനികളും അക്കാര്യം ആലോചിക്കണം - നിർമ്മല സീതാരാമൻ പറഞ്ഞു.
ജി.എസ്.ടി വന്നാൽ
പെട്രോളിന് 32.90 രൂപയും ഡീസലിന് 31.8 രൂപയുമാണ് കേന്ദ്ര എക്‌സൈസ് നികുതി. സംസ്ഥാന വില്പന നികുതി പെട്രോളിന് 20.66 രൂപ; ഡീസലിന് 15.95 രൂപ. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയും ചരക്കുകൂലിയും പെട്രോളിന് 3.68 രൂപയും ഡീസലിന് 2.51 രൂപയും ഡീലർ കമ്മിഷനുമുണ്ട്. ജി.എസ്.ടി വന്നാൽ, ഏറ്റവും ഉയർന്ന സ്ലാബായ 28 % ഏർപ്പെടുത്തിയാലും വില കുത്തനെ കുറയും.
പെട്രോൾ വില കുറയുന്നത്
ഫെബ്രുവരി 16ന് പെട്രോൾ അടിസ്ഥാന വില ലിറ്ററിന് 31.82 രൂപ. കേന്ദ്ര-സംസ്ഥാന നികുതികളും ചരക്കുകൂലിയും ഡീലർകമ്മിഷനും ചേരുമ്പോൾ പമ്പിലെ വില 89.34 രൂപ. ജി.എസ്.ടിയിൽ 31.82 രൂപയ്ക്കൊപ്പം അതിന്റെ 28 ശതമാനമായ 8.90 രൂപയും 28 പൈസ ചരക്കുകൂലിയും 3.68 രൂപ ഡീലർ കമ്മിഷനും മാത്രം. ആകെ 44.68 രൂപ മാത്രം.
ഡീസൽ വില കുറയുന്നത്
അടിസ്ഥാന വില 33.46 രൂപ, ജി.എസ്.ടി (28%) 9.36 രൂപ, ചരക്കുകൂലി 25 പൈസ, ഡീലർ കമ്മിഷൻ 2.51 രൂപ. ആകെ : 45.58 രൂപ.
പെട്രോൾ 92.46 രൂപ
12-ാം ദിവസവും വില വർദ്ധിച്ചതോടെ ഇന്നലെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 92.46 രൂപയായി. ഇന്നലെ കൂടിയത് 39 പൈസ. ഡീസലിന് 39 പൈസ വർദ്ധിച്ച് 87.01 രൂപയുമായി.
ഇന്ധന ജി.എസ്.ടി : കേരളം അനുകൂലിക്കില്ല
തിരുവനന്തപുരം: ഇന്ധന വില വർദ്ധന നിയന്ത്രിക്കാൻ ജി.എസ്.ടി ബാധകമാക്കുന്നതിനെ കേരളം അനുകൂലിക്കില്ല. നിലവിലുള്ള നികുതി അധികാരം വിട്ടുകൊടുക്കില്ല. ജി.എസ്. ടിയിൽ സംസ്ഥാനത്തിനുണ്ടാവുന്ന നികുതി വരുമാന നഷ്ടം ആരു നികത്തുമെന്നും കേരളം ചോദിക്കുന്നു.
ഇന്ധന നികുതി ഘടന ബി.ജെ.പി സർക്കാർ പുന:സംഘടിപ്പിച്ചതാണ് വിലക്കയറ്രത്തിന് കാരണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. കേന്ദ്രം എക്സൈസ് ഡ്യൂട്ടി കൂടി ഉൾപ്പെടുത്തിയ ശേഷമുള്ള തുകയിലാണ് സംസ്ഥാനം പെട്രോളിന് 30.08 ശതമാനം വാjറ്റ് ഈടാക്കുന്നത്. ഒരു രൂപ അഡിഷണൽ നികുതിയും സെസും ഉണ്ട്. ഇതോടെ 20 രൂപയാണ് നികുതിയായി ഒരു ലിറ്റർ പെട്രോളിൽ നിന്ന് കേരളത്തിന് കിട്ടുന്നത്.
ജി.എസ്.ടിയിൽ കേരളത്തിനും കേന്ദ്രത്തിനും 14% വീതം നികുതിയാണ് കിട്ടുക. 28 ശതമാനമാണ് ജി.എസ്.ടിയുടെ ഏറ്രവും വലിയ സ്ലാബ് . ഇതിൽ കൂട്ടണമെങ്കിൽ നികുതി ഘടന മാറ്റേണ്ടിവരും. 28 ശതമാനം ജി.എസ്.ടി ഈടാക്കുമ്പോൾ ഒരു ലിറ്റർ പെട്രോളിൽ നിന്ന് 20 രൂപ കിട്ടുന്ന സ്ഥാനത്ത് കേരളത്തിന് ആറു രൂപയോളമേ കിട്ടൂ. കേന്ദ്രത്തിനും സമാനമായ നികുതി നഷ്ടമുണ്ടാകും. എന്നാൽ രാജ്യത്തെല്ലായിടത്തും പെട്രോൾവില 55 രൂപയിൽ താഴെ ആകും. നിലവിലുള്ള വരുമാനം കുറയുന്നതിനാൽ ജി.എസ്.ടിയെ ഒരു സംസ്ഥാനവും അനുകൂലിക്കാനിടയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |