
തിരുവനന്തപുരം: യാതൊരു യോഗ്യതയുമില്ലാത്ത സ്വപ്ന സുരേഷ് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ (കെ.എസ്.ഐ.ടി.ഐ.എൽ) സ്പേസ് മാർക്കറ്റിംഗ് മാനേജർ എന്ന നിലയിൽ കൈപ്പറ്റിയ മാെത്തം ശമ്പളമായ 16.15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥരിൽ നിന്ന് പിടിക്കാൻ ധനകാര്യ പരിശോധനാവിഭാഗം സർക്കാരിന്
ശുപാർശ നൽകി. സെക്രട്ടേറിയറ്റിലടക്കം നിയമനം നടത്തിയ വിവാദ കരാർ സ്ഥാപനമായ മിന്റ് അടക്കമുള്ള കൺസൾട്ടൻസികളെ ഒഴിവാക്കാനും അവരുടെ നിയമനങ്ങൾ റദ്ദാക്കി എംപ്ളോയ്മെന്റ് വഴി പുതിയ നിയമനം നടത്താനും ശുപാർശചെയ്തു.
കെ.എസ്.ഐ.ടി.ഐ.എൽ ചെയർമാനായിരുന്ന എം.ശിവശങ്കർ, മനേജിംഗ് ഡയറക്ടർ സി.ജയശങ്കർ പ്രസാദ്, സ്പേസ് പാർക്ക് സ്‌പെഷൽ ഓഫീസർ സന്തോഷ് കുറുപ്പ് എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ ആസൂത്രിതവും ബോധപൂർവവുമായ പ്രവൃത്തികൾ മൂലമാണ് സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് വഴി നിയമിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 16.15 ലക്ഷം രൂപ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൽനിന്ന് ഈടാക്കണമെന്നും അതിനു കഴിയാതെ വന്നാൽ ശിവശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണമെന്നാണ് നിർദേശം.
യോഗ്യതയില്ലാത്ത നിരവധി പേരെ നിയമിച്ച് ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തിയെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടശേഷം ഐ.ടി സെക്രട്ടറിക്കു കൈമാറിയെങ്കിലും നടപടികളെടുത്തില്ല. തുടർ നടപടി സ്വീകരിക്കാൻ ആരോപണ വിധേയനായ മാനേജിംഗ് ഡയറക്ടർ സി.ജയശങ്കർ പ്രസാദിന് കൈമാറുകയാണ് സെക്രട്ടറി ചെയ്തത്.
ചട്ടങ്ങൾക്കു വിരുദ്ധമായി യോഗ്യത അട്ടിമറിച്ച് നിയമിച്ചവരുടെ സേവനം അവസാനിപ്പിക്കണം. കെ.എസ്.ഐ.ടി.ഐ.എല്ലിൽ ജോലി നോക്കാവുന്ന പരമാവധി പ്രായപരിധിയായ 58 വയസ് കഴിഞ്ഞശേഷം എൻ.മോഹനകുമാറിനെ ശിവശങ്കറിന്റെ താൽപര്യപ്രകാരം ജനറൽ മാനേജർ തസ്തികയിൽ നിയമിച്ചു. ഈ സേവനം ഉടനടി അവസാനിപ്പിക്കണം. മോഹനകുമാറിന് 2,20,370രൂപ ക്രമവിരുദ്ധമായി അലവൻസ് നൽകിയത് ഫിനാൻസ് മാനേജർ രമ്യ, മാനേജിംഗ് ഡയറക്ടർ സി.ജയശങ്കർ പ്രസാദ്, ശിവശങ്കർ എന്നിവരിൽനിന്ന് 18 ശതമാനം പലിശയടക്കം ഈടാക്കണം.
യോഗ്യതയില്ലാതെ നിയമനം ലഭിച്ച കമ്പനി സെക്രട്ടറി ആർ.എസ്. രമ്യയുടെ സേവനം ഉടൻ അവസാനിപ്പിക്കണം. ബോർഡിന്റെ സെലക്ഷൻ കമ്മിറ്റി അഭിമുഖം നടത്തി യോഗ്യരായവരെ മാത്രമേ നിയമിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം. സ്ഥാപനത്തിന്റെ എംഡിയെ സഹായിക്കുന്നതിനു ധനകാര്യവകുപ്പിൽനിന്ന് അണ്ടർ സെക്രട്ടറിയെയോ അതിനുമുകളിലുള്ള ഉദ്യോഗസ്ഥനെയോ നിയമിക്കണം.എന്നിവയാണ് മറ്റ് ശുപാർശകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |