അന്വേഷണ സംഘം വിപുലീകരിച്ചു
ബന്ധുക്കളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും
കോട്ടയം: ഇടുക്കി കൊച്ചുതോവാളയിൽ വൃദ്ധയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. തുണി തിരുകി വായും മൂക്കും പൊത്തി ശ്വാസം മുട്ടിച്ചാണ് കൊച്ചുപുരയ്ക്കൽ താഴത്ത് കെ.പി. ജോർജിന്റെ ഭാര്യ ചിന്നമ്മയെ (63) കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. മോഷണം തന്നെയാണ് ഇതിനു പിന്നിലുള്ളതെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ, ഇതേക്കുറിച്ച് യാതൊരു തെളിവുകളോ സൂചനകളോ പൊലീസിന് ലഭിച്ചിട്ടില്ല. കട്ടപ്പന ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ഇന്ന് വിപുലീകരിച്ച് അന്വേഷണം വ്യാപകമാക്കും.
ചിന്നമ്മ ശരീരത്തിൽ അണിഞ്ഞിരുന്ന മാല, വള, മോതിരം സഹിതം 4 പവന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, അലമാരിയിൽ സൂക്ഷിച്ചിരുന്ന 25 പവനോളം സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും എടുത്തിട്ടില്ല. മോഷണസംഘമായിരുന്നെങ്കിൽ അലമാര പരിശോധിക്കേണ്ടതായിരുന്നു.
ഇന്നലെ ചിന്നമ്മയുടെ ഭർത്താവ് ജോർജിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മുകളിലത്തെ നിലയിൽ കിടന്നുറങ്ങിയതിനാൽ യാതൊരു അനക്കവും കേട്ടില്ലെന്നാണ് ജോർജ് പറയുന്നത്. ചിന്നമ്മയുടെ സംസ്കാരം ഇന്ന് 12ന് കട്ടപ്പന സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടത്തും. തുടർന്ന് ഭർത്താവിൽനിന്നും മക്കളിൽ നിന്നും മൊഴികൾ ശേഖരിക്കും. ചില ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തേക്കും.
ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വ്യാഴാഴ്ച പുലർച്ചെയാണ് ചിന്നമ്മയെ മരിച്ച നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. ജോർജും ചിന്നമ്മയും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജോർജ് മുകളിലത്തെ നിലയിലെ മുറിയിലും ചിന്നമ്മ താഴത്തെ നിലയിലെ മുറിയിലുമാണ് ഉറങ്ങിയിരുന്നത്.
വ്യാഴാഴ്ച രാവിലെ തൃശൂരിലുള്ള മകളുടെ വീട്ടിൽ പോകാനിരിക്കെയായിരുന്നു സംഭവം. ചിന്നമ്മയെ വിളിച്ചുണർത്താൻ വെളുപ്പിന് നാലരയോടെ മുകളിലെ നിലയിൽ നിന്ന് താഴെയിറങ്ങി വന്ന ജോർജ് കാണുന്നത് തറയിൽ ബോധരഹിതയായി കിടക്കുന്ന ചിന്നമ്മയെയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ ചിന്നമ്മ മരണപ്പെട്ടിരുന്നു.
ചിന്നമ്മ അണിഞ്ഞിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ജോർജ് പൊലീസിനോട് പറഞ്ഞിരുന്നു.പൊലീസും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ചിന്നമ്മയെ മുറിയിൽ കണ്ടെത്തിയപ്പോൾ മുക്കിൽ നിന്നും വായിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു. തുണിക്കഷണം കടിച്ചുപിടിച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ, വീട്ടിൽ മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വീടിന്റെ പിറകിലത്തെ കതക് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള കുടുംബമാണ് ഇവരുടെത്. സമീപത്തെ വീടുകളിലെ സി.സി ടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |