കഴിഞ്ഞൊരു ദിവസം രാത്രിയിൽ 'ബിഗ് ബോസ് " എന്ന ടെലിവിഷൻ ഷോ കണ്ടുകൊണ്ടിരുന്ന കൂട്ടുകാരി, വിസ്മയം പൂണ്ട് എന്നോട് പറഞ്ഞു : 'നോക്കൂ, എന്തെന്ത് ഭാവങ്ങളാണ് ലാലേട്ടന്റെ കണ്ണുകളിൽ വിടരുന്നത് ! ഓരോ നിമിഷവും ഓരോരോ ഭാവങ്ങൾ..."ഷോയിൽ മത്സരാർത്ഥികളുമായി, അവരുടെ ഒരാഴ്ചത്തെ പ്രകടനങ്ങൾ വിലയിരുത്തുകയായിരുന്നു മഹാനടനായ മോഹൻലാൽ. ചിലപ്പോഴൊക്കെ അദ്ദേഹം പൊട്ടിച്ചിരിച്ചു, പക്ഷേ ആ ചിരി പടരുന്നത് കുസൃതിക്കണ്ണുകളിലാണ് ! ചിലരെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. അപ്പോൾ ആ അസ്വാരസ്യം മുഴുവൻ ജ്വലിക്കുന്ന കണ്ണുകളിൽ പ്രകടമായി. ഒരു മത്സരാർത്ഥിയുടെ അച്ഛന്റെ ആകസ്മികവിയോഗത്തെക്കുറിച്ച് പറയുമ്പോൾ ആ നനഞ്ഞ കണ്ണുകളിൽ നോവു തെളിഞ്ഞു...
എത്രയോ ചലച്ചിത്രങ്ങളിൽ കണ്ടറിഞ്ഞതാണ് ആ മനോഹര നയനങ്ങളിലെ വികാരത്തിരയിളക്കം. എന്നിട്ടും ഒട്ടുമേ പുതുമ ചോരാതെ, ആ ഷോയിലുടനീളം പിന്നെ ഞാൻ ശ്രദ്ധിച്ചത്, ഇടവേളകളിൽ കടന്നുവന്ന് സംവദിക്കുന്ന ലാലേട്ടന്റെ കണ്ണുകളായിരുന്നു... അപ്പോൾ മനസ് 19 വർഷം മുമ്പുള്ള ഒരു മെയ്മാസപ്പുലരിയിലേക്കോടിപ്പോയി. അവിടെ എന്റെ ഷൂട്ടിംഗ് കാമറയ്ക്കു മുന്നിൽ, സ്വന്തം കണ്ണുകൾ ദാനം ചെയ്യാനുള്ള സന്നദ്ധത ഒരു ചെറുചിരിയോടെ പ്രഖ്യാപിച്ചുനിൽക്കുകയായിരുന്നു മോഹൻലാൽ.
രണ്ട്
2002 മെയ് മാസത്തിലൊരുനാൾ സുഹൃത്തും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ ഡോ. ടി. സുരേഷ് കുമാർ എന്നെ വിളിച്ചു പറഞ്ഞു: ''നാളെ രാവിലെ നമുക്കൊരു ചെറിയ ഷൂട്ട് വയ്ക്കണം. ഞങ്ങളുടെ നേത്രദാന പ്രചരണത്തിന്റെ ഭാഗമാണ്.""
അക്കാലത്ത് ഞാൻ സംവിധാനം ചെയ്യുന്ന 'പൊൻപുലരി" എന്ന പ്രഭാത ടെലിവിഷൻ പരിപാടിയുടെ ആരോഗ്യപംക്തിയിൽ സ്ഥിരമായി പങ്കെടുക്കാറുണ്ട് ഡോ. സുരേഷ് കുമാർ. അതുമായി ബന്ധപ്പെട്ട ഷൂട്ട് വല്ലതുമായിരിക്കും എന്നു കരുതിയ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം തുടർന്നു : 'മോഹൻലാൽ നാളെ സ്റ്റുഡിയോയിൽ വരാമെന്നു സമ്മതിച്ചിട്ടുണ്ട്. നേത്രദാനത്തെക്കുറിച്ച് രണ്ട് മിനുറ്റുള്ള ഒരു സ്ക്രിപ്റ്റും സതീഷ് തയ്യാറാക്കി വയ്ക്കണം."
ആ അന്ധാളിപ്പ് കുറേനേരം നീണ്ടുനിന്നു. പിന്നെ ഒരുക്കങ്ങളെല്ലാം ധൃതിയിലായിരുന്നു. 'ജ്യോതിർഗമയ" എന്ന ഐ.എം.എ.യുടെ ഐ ഡൊണേഷൻ ക്യാമ്പൈയിനെ മുൻ നിർത്തി ഞാൻ പെട്ടെന്നു തന്നെ തിരക്കഥയൊരുക്കി. സുഹൃത്ത് രാജുരംഗനാഥുമൊത്ത് സ്റ്റോറി ബോർഡ് പല തവണ ചർച്ച ചെയ്തു. സ്റ്റുഡിയോയിൽ ലൈറ്റ് അപ്പ് വൈകുന്നേരം തന്നെ പൂർത്തിയാക്കി നിൽക്കുമ്പോൾ ആരോ ചോദിച്ചു : 'സിനിമാഷൂട്ടിംഗിന്റെ തിരക്കിലല്ലേ ഇപ്പോ ലാലേട്ടൻ -- അതിനിടയിൽ ഇങ്ങോട്ടൊക്കെ വരുമോ?"
എനിക്കും സംശയമായി. കെ. മധുവിന്റെ 'ചതുരംഗം" സിനിമയുടെ തിരക്കു പിടിച്ച ചിത്രീകരണം തലസ്ഥാനനഗരിയിലെ പ്രധാനവാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു... രാത്രി ഡോ. സുരേഷ് കുമാറിന്റെ ഫോൺ വന്നു: 'ലാൽസാർ ഇപ്പോ ഇങ്ങോട്ടു വിളിച്ചതേയുള്ളു... രാവിലെ ഏഴു മണിക്ക് അദ്ദേഹം അവിടെ പനോരമ സ്റ്റുഡിയോയിലെത്തും. എല്ലാം റെഡിയാണല്ലോ അല്ലേ?"
മൂന്ന്
'നേത്രദാനം മഹാദാനം" എന്ന പ്രമേയത്തിലൂന്നി ഞാനെഴുതിയ സംഭാഷണങ്ങളെല്ലാം മോഹൻലാൽ സശ്രദ്ധം വായിച്ചു. രാജുവും ഞാനും കാമറാമാൻ ശ്രീകുമാറുമൊത്ത് പല തവണ പൊസിഷനുകൾ റിഹേഴ്സലെടുത്ത് തീർച്ചപ്പെടുത്തി... ഷൂട്ട് തുടങ്ങിയപ്പോൾ എല്ലാം ആദ്യ ടേക്കിൽത്തന്നെ ഓക്കെയാകുന്നുണ്ടായിരുന്നു. എങ്കിലും ഒന്നുകൂടി എടുത്താലോ എന്നു ചോദിച്ച് അദ്ദേഹം വീണ്ടും വീണ്ടും ചെയ്ത് കാണിച്ചു. ഏതെടുക്കേണ്ടു എന്ന് ഞങ്ങളെ അന്ധാളിപ്പിക്കുന്ന മട്ടിൽ!
എന്നെ വിസ്മയിപ്പിച്ച വേറെയും കാര്യങ്ങളുണ്ടായിരുന്നു : പരിചയപ്പെട്ടപ്പോൾ 'സതീഷ് " എന്ന് എന്നെ വിളിച്ചിരുന്നത്. ലൈറ്റ്സ് ഓണായപ്പോൾ മുതൽ 'സാർ" എന്നായി മാറുന്നു! ഓരോ ടേക്കും കഴിയുമ്പോൾ 'ഓക്കെയാണോ, ഒന്നുകൂടി നോക്കിയാലോ" എന്ന തരത്തിലുള്ള അർപ്പണബോധവും സഹഭാവവും പ്രോത്സാഹനവും. സംഭാഷണങ്ങൾ എളുപ്പം പഠിച്ചെടുത്ത് കൃത്യമായി കാമറയ്ക്കു മുന്നിൽ മികച്ച ഭാവത്തോടെ അവതരിപ്പിക്കുന്ന രീതി....
അവസാന ഷോട്ടിൽ അദ്ദേഹം പ്രേക്ഷകർക്കു മുന്നിലേക്കു നടന്നു വന്നു കൊണ്ട്, ശരിക്കും വികാരമുൾക്കൊണ്ടുതന്നെ ചോദിച്ചു : 'ഞാനെന്റെ കണ്ണുകൾ മരണശേഷം അർഹതപ്പെട്ടവർക്ക് നൽകുവാൻ തീരുമാനിച്ചു, നിങ്ങളോ?"
നാല്
രാവിലെ എഴു മണി മുതൽ ഒമ്പതു മണി വരെ നിശ്ചയിച്ച ആ ഷൂട്ട് പിന്നേയും അര മണിക്കൂർ നീണ്ടു. എന്നാൽ യാതൊരു പരിഭവവുമില്ലാതെ സ്റ്റുഡിയോ ഹാളിൽ നിന്നിറങ്ങുമ്പോൾ, ലാലേട്ടൻ ഡോ. സുരേഷ്കുമാറിനെ ഓർമ്മിപ്പിച്ചു : 'നേത്രദാനത്തിനുള്ള ആ സമ്മതപത്രം കൂടി തരൂ, ഞാൻ ഒപ്പിട്ടു തരാം".
കാമറയ്ക്കു മുന്നിൽ പറഞ്ഞത് വെറുതെയല്ല എന്ന് ബോദ്ധ്യപ്പെടുത്താനുള്ള ആ കരുതൽ വീണ്ടും ഞങ്ങളെ വിസ്മയിപ്പിച്ചു. 'പനോരമ"യിലെ എന്റെ ക്യാബിനിലിരുന്ന് അദ്ദേഹം സശ്രദ്ധം ഡിക്ലറേഷൻ ഫോമിലെ ഓരോ കോളവും പൂരിപ്പിച്ച് ഒപ്പുവെച്ച ശേഷമേ സിനിമാ ലൊക്കേഷനിലേക്ക് മടങ്ങിയുള്ളൂ.... 'ജ്യോതിർഗമയ" എന്ന ആ ഷോർട്ട് ഫിലിം ദൂർദർശനും ടെലിവിഷൻ ചാനലുകളുമൊക്കെ സംപ്രേഷണം ചെയ്തപ്പോൾ ലഭിച്ച പ്രതികരണം അത്ഭുതാവഹമായിരുന്നുവെന്ന് ഡോ. സുരേഷ്കുമാർ സാക്ഷ്യപ്പെടുത്തുന്നു. പതിനായിരക്കണക്കിന് സാധാരണക്കാരും വിദ്യാർത്ഥികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും തൊഴിലാളികളുമൊക്കെ 'നേത്രദാനം മഹാദാന"മെന്ന ലാലേട്ടന്റെ സന്ദേശം ഏറ്റെടുത്തു മുന്നോട്ടു വന്നു.
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |