ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് കേസുകൾ കഴിഞ്ഞ ആഴ്ച ഉയർന്നനിലയിൽ എത്തിയെങ്കിലും ഇപ്പോൾ ദെെനംദിന കേസുകൾ കുറഞ്ഞു വരികെയാണ്. എന്നാൽ മരണ നിരക്ക് ഇപ്പോഴും ഉയർന്നുതന്നെ നിൽക്കുന്നത് ആശങ്ക ഉളവാക്കുന്നു. കഴിഞ്ഞ ദിവസവും നാലായിരത്തിനടുത്ത് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
വ്യാഴാഴ്ച രാജ്യത്ത് 3,43,122 കൊവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച ഇത് 3,62,720 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3994 മരണങ്ങൾ രേഖപ്പെടുത്തി. ചെവ്വാഴ്ച 4205 മരണങ്ങളായിരുന്നു രേഖപ്പെടുത്തിയത്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്.
കുറയുന്ന കേസുകളുടെയും താരതമ്യേന ഉയർന്ന മരണത്തിന്റെയും ഫലമായി, കഴിഞ്ഞ ആഴ്ചയിലെ മരണനിരക്ക് ഏപ്രിൽ മാസത്തിലെ 0.7 ശതമാനത്തിൽനിന്നും 1.1 ശതമാനമായി ഉയർന്നു. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പുതിയ കൊവിഡ് കേസുകൾ കുറയുന്നതായാണ് കാണുന്നത്. കർണാടകയിൽ 35,297 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മേയ് അഞ്ചിന് ഇവിടെ കേസുകളുടെ എണ്ണം 50,112 ആയിരുന്നു. ഡൽഹി-10,489, ഉത്തർപ്രദേശ്-17,775, ചത്തിസ്ഗഢ്-9121, മദ്ധ്യപ്രദേശ്-8419, ബീഹാർ-7752, തെലംഗാന- 4693 എന്നിങ്ങനെയാണ് കേസുകൾ കുറഞ്ഞു വരുന്ന മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ.
അതേസമയം തമിഴ്നാട്ടിലും (30,621) ബംഗാളിലും (20,839) ഒറ്റ ദിവസം കൊണ്ട് കേസുകൾ ഉയർന്നു. കേരളം (39,955), ആന്ധ്രപ്രദേശ് (22,399), രാജസ്ഥാൻ (15,867), പഞ്ചാബ് (8494) എന്നിവിടങ്ങളിലും ഉത്തരേന്ത്യയിലെ മലയോര സംസ്ഥാനങ്ങളിലും കേന്ദ്രപ്രദേശങ്ങളിലും കേസുകൾ കൂടുതലാണ്. കർണാടകയിൽ മരണം 344 ആയി കുറഞ്ഞു. തമിഴ്നാട്ടിൽ 297 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഡൽഹിയിലും (308) യു.പിയിലും (281) മരണസംഖ്യ ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |