തിരുവനന്തപുരം: കാൻസർ ഓരോ അവയവത്തെയും കാർന്നപ്പോഴും തളരാതെ, മറ്റുള്ളവർക്ക് പ്രചോദനമാകാൻ നന്ദു മഹാദേവൻ ചിരിക്കുകയായിരുന്നു. രോഗം തന്റെ കാൽ കവർന്നെടുത്തപ്പോൾ ഒക്കത്തേറ്റിയ അമ്മയെ പിന്നീട് കൃത്രിമക്കാലിൽ നിന്ന് തോളിലെടുത്ത നന്ദുവിന്റെ ആത്മവിശ്വാസം എത്രയോ കാൻസർ രോഗികൾക്ക് ജീവിക്കാൻ പ്രേരണയായി.
കാലിൽ നിന്ന് മുകളിലേക്ക് കയറിയ കാൻസർ ശ്വാസകോശത്തോളം പടർന്നിട്ടും നന്ദു തളർന്നില്ല. രോഗത്തെ തോൽപ്പിക്കുമെന്നായിരുന്നു വാശി. ആ വാശിക്കു മുന്നിൽ മഹാരോഗം 2019 സെപ്തംബറിൽ പത്തിതാഴ്‌ത്തിയതാണ്. കാൻസർ കോശങ്ങളുടെ വളർച്ച നിലച്ചപ്പോൾ ഫേസ്ബുക്കിൽ നന്ദു എഴുതി, 'എന്നെ പ്രണയിക്കാൻ ഈ കാമുകിക്ക് അനുവാദമില്ല. ഇവളെ ഞാൻ ഇറക്കിവിടും". പക്ഷേ,'അവൾ' പൂർവാധികം ശക്തിയായി തിരിച്ചുവന്നു. ശ്വാസകോശമുൾപ്പെടെ കാർന്നുതിന്നു.
ഡിഗ്രി പൂർത്തിയാക്കിയ ശേഷം കാറ്ററിംഗ് ബിസിനസുമായി ബന്ധപ്പെട്ട് ചേങ്കോട്ടുകോണത്തായിരുന്നു കുടുംബത്തോടൊപ്പം നന്ദുവിന്റെ താമസം. 2018 ഏപ്രിലിൽ ഇടതുകാലിലെ നീര് വേദനയായി തുടർന്നപ്പോൾ നടത്തിയ പരിശോധനയിലാണ് ഓസ്റ്റിയോ സർകോമ ഹൈ ഗ്രേഡ് എന്ന ബോൺ കാൻസറാണെന്ന് തിരിച്ചറിയുന്നത്. ആർ.സി.സിയിലെ ഡോക്ടർമാർ നൽകിയ കരുത്തിൽ നന്ദു ഫേസ്ബുക്കിൽ കുറിച്ചു. 'എനിക്ക് കാൻസറാണ്. പക്ഷേ, തളരില്ല. ചെറിയൊരു ജലദോഷം പോലെ നേരിടും".
കാൻസർ ബാധിതർക്ക് മനക്കരുത്തു പകരാൻ നന്ദു തുടങ്ങിയ രോഗത്തെ അതിജീവിച്ചവരുടെ കൂട്ടായ്‌മയാണ് 'വീ കാൻ". ഒന്നര വയസുള്ള കുഞ്ഞു മുതൽ അമ്പത്തിയഞ്ചുകാരൻ വരെ അംഗങ്ങളായി. ഒട്ടേറെ കാൻസർ രോഗികൾക്ക് ചികിത്സാസഹായം ലഭിച്ചു.പെരിങ്ങോട്ടുകാര സ്വദേശി ശിവകുമാറിന് സഹായം അഭ്യർത്ഥിച്ചാണ് ഒടുവിൽ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
ഏപ്രിൽ ഒന്നു മുതൽ 12 വരെ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ നന്ദുവിന് വെന്റിലേറ്റർ വേണ്ടിവന്നു. ഡിസ്ചാർജായി വീട്ടിലെത്തിയതിന്റെ പിറ്റേന്ന് കൂട്ടുകാർക്ക് വിഷു ആശംസിച്ച് അമ്മയുമായി ചേർന്ന് കൃഷ്ണകീർത്തനം പാടി പോസ്റ്റു ചെയ്തു. കാൻസർ കീഴടക്കുമെന്നുറപ്പായപ്പോൾ നന്ദു എഴുതി, 'ജീവിതം വളരെ ചെറുതാണ്. അത് എത്ര തന്നെയായാലും കുഞ്ഞു കുഞ്ഞു തമാശകളും നല്ല നല്ല എഴുത്തുകളും പോസിറ്റീവ് ചിന്തകളും സ്‌നേഹാന്വേഷണങ്ങളും ഒക്കെയായി നമ്മൾ അടിച്ചു പൊളിക്കും. ഒപ്പം മതിലുകളില്ലാതെ അങ്ങട് സ്‌നേഹിക്കും. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയാതെ ജ്വലിക്കും. അല്ല പിന്നെ".
നന്ദുമഹാദേവ യാത്രയായി
കോഴിക്കോട്: അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവ (27) മരണത്തിന് കീഴടങ്ങി. കോഴിക്കോട് ചൂലൂരിലെ എം.വി.ആർ കാൻസർ സെന്ററിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.
വെള്ളിയാഴ്ച രാത്രി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. രോഗം ഗുരുതരമാണെന്നറിഞ്ഞിട്ടും അസാമാന്യ ധൈര്യത്തോടെ സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസയാത്ര നടത്താറുള്ള നന്ദുവിന് സമൂഹമാദ്ധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. 'അതിജീവനം" കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു.
മൂന്നു വർഷം മുമ്പ് ഇടതുകാൽ മുട്ടിനാണ് കാൻസർ ബാധിച്ചത്. കാല് മുറിച്ചു മാറ്റിയ ശേഷം രോഗം ശ്വാസകോശത്തിലേക്ക് പടർന്നു. തിരുവനന്തപുരത്തെ ആർ.സി.സിയിലെ ചികിത്സയെ തുടർന്ന് രോഗത്തിന് ശമനം വന്ന് ജീവിതത്തിലേക്ക് നന്ദു മടങ്ങിയെത്തിയെങ്കിലും അധിക നാൾ കഴിയും മുമ്പ് വീണ്ടും ശ്വാസകോശങ്ങളേയും കരളിനേയും രോഗം ബാധിക്കുകയായിരുന്നു.
രോഗാവസ്ഥയിലും മറ്റുള്ള രോഗികൾക്ക് സഹായം എത്തിക്കാൻ നന്ദു മുൻകൈ എടുത്തപ്പോൾ അച്ഛൻ ഹരിയും അമ്മ ലേഖയും സഹോദരങ്ങളായ അനന്തുവും സായികൃഷ്ണയും ഒപ്പം നിന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |