ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി അംഗവും രാജ്യസഭാ എം. പിയുമായ രാജീവ് സത്തവ് (46) കൊവിഡ് ചികിത്സയ്‌ക്കിടെ മുംബയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. കൊവിഡ് നെഗറ്റീവ് ആയ ശേഷം സൈറ്റോമെഗാലോ വൈറസ് ബാധയും കടുത്ത ന്യൂമോണിയയും നില വഷളാക്കി. ഇന്നലെ വെളുപ്പിന് അന്ത്യം സംഭവിച്ചു. ഏപ്രിൽ 22ന് കൊവിഡ് സ്ഥിരീകരിച്ച രാജീവ് മേയ് 9ന് നെഗറ്റീവായിരുന്നു.
രാഹുൽ ബ്രിഗേഡിലെ പ്രമുഖൻ
രാഹുൽ ഗാന്ധി വളർത്തിയെടുത്ത യുവ നേതാക്കളിൽ പ്രമുഖനാണ് രാജീവ് സത്തവ്. പാർട്ടിയിലും പുറത്തും രാഹുലിന് വേണ്ടി വാദിച്ച നേതാവായിരുന്നു. മഹാരാഷ്‌ട്ര മുൻ മന്ത്രി രജനി സത്തവിന്റെ മകനാണ്. ഗുജറാത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും പ്രവർത്തകസമിതി അംഗവുമായി. രാഹുൽ ഗാന്ധി നടത്തിയ പുനഃസംഘടനയിൽ 2010ൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായതോടെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. നാലുവർഷം യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായിരുന്നു. 2014ൽ മഹാരാഷ്‌ട്രയിലെ ഹിങ്കോളിയിൽ നിന്ന് ലോക്‌സഭയിലെത്തി. സഭയിൽ 81ശതമാനം ഹാജരോടെ 1075 ചോദ്യങ്ങളുന്നയിച്ചും 205 ചർച്ചകളിൽ പങ്കെടുത്തും ശ്രദ്ധേയനായി. 2020മുതൽ രാജ്യസഭാംഗം. വിവാദ കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി
പാർലമെന്റ് അംഗമായ സുഹൃത്തിന്റെ വിയോഗം വേദനയുളവാക്കുന്നു. ഏറെ കഴിവുള്ള വളർന്നുവരുന്ന നേതാവായിരുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.
സോണിയാ ഗാന്ധി
വിശ്വസ്തനായ സഹപ്രവർത്തകനെയും സുഹൃത്തിനെയുമാണ് നഷ്‌ടപ്പെട്ടത് താഴെ തട്ടിൽ നിന്നുയർന്ന് അർപ്പണബോധവും ആത്മാർത്ഥതയും കഠിനാദ്ധ്വാനവും മൂലം 46വയസിൽ വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു.
രാഹുൽ ഗാന്ധി
സുഹൃത്തിന്റെ വിയോഗം വേദനിപ്പിക്കുന്നു. കോൺഗ്രസിന്റെ ആദർശങ്ങൾ പിന്തുടർന്ന കഴിവുള്ള നേതാവായിരുന്നു. പാർട്ടിക്ക് വലിയ നഷ്‌ടമാണ്. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നു.
കെ.സി. വേണുഗോപാൽ
കോൺഗ്രസിന് മുന്നണിപ്പോരാളിയെ നഷ്‌ടമായി. പാർട്ടിയുടെ ഭാവിവാഗ്ദാനവും അടുത്ത സുഹൃത്തുമായിരുന്നു. വിയോഗം കഠിനമായി വേദനിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |