കൊല്ലം: കൊല്ലം എക്സൈസ് സ്പെഷ്യൻ സ്ക്വാഡ് ജില്ലയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ 60 ലിറ്റർ ചാരായവും 700 ലിറ്റർ കോടയും 58.700 ലിറ്റർ അരിഷ്ടവും കണ്ടെടുത്തു. അഞ്ച് അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. കുണ്ടറ പേരയം ഇടമല ലക്ഷം വീട് കോളനിയിൽ അനുവില്ലയിൽ അനൂപിന്റെ (25) വീട്ടിൽ നടത്തിയ പരിശോധനയിൽ 30 ലിറ്റർ ചാരായം കണ്ടെടുത്തു. പ്രതിയെ പിടികൂടാനായില്ല. പേരയം മാപ്പിള പൊയ്കയിൽ കായിലിനോട് ചേർന്നുള്ള ഭാഗത്ത് ബക്കറ്റുകളിലും കലങ്ങളിലുമായി സൂക്ഷിച്ചിരുന്ന 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
അരിനല്ലൂർ പെരിങ്ങാലം കിടപ്പുറം തെക്കുമുറി ഭാഗത്ത് ചെറുതുരുത്തുകളിൽ വള്ളത്തിൽ പോയി പരിശോധന നടത്തിയതിൽ 300 ലിറ്റർ കോട, 30 ലിറ്റർ ചാരായം എന്നിവ കണ്ടെടുത്തു. തെക്കും ഭാഗം ഞാറും മൂട് വിളയിൽ വീട്ടിൽ ജോയിയുടെ വീട്ടിൽ നിന്ന് ആറ് ലിറ്റർ ചാരായം കണ്ടെടുത്തു. ജോയിക്കെതിരെ കേസെടുത്തു.
ലോക്ക് ഡൗൺ ആരംഭിച്ച ശേഷം 21 അബ്കാരികളിലും മൂന്ന് എൻ.ഡി.പി.എസ് കേസുകളിലുമായി 3,886 ലിറ്റർ കോട, 115.6ലിറ്റർ ചാരായം, 54.200 ലിറ്റർ അരിഷ്ടം,16.250 ലിറ്റർ വൈൻ, നാല് കഞ്ചാവ് ചെടികൾ, വാറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദ്, എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ മനോജ് ലാൽ, ഉണ്ണിക്കൃഷ്ണപിള്ള, നിർമലൻ തമ്പി, ബിനു ലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, പ്രസാദ്, അഭിലാഷ്, വിഷ്ണു, നിതിൻ ജൂലിയൻ ക്രൂസ്, വിനേഷ്, അനിൽകുമാർ, ഗോപകുമാർ, അജീഷ് ബാബു, ഡ്രൈവർ നിതിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ബീന എന്നിവർ പരിശോധനകളിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |