ഹോംങ്കോംഗ് : രാജ്യത്തെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതിന് ദേശീയ സുരക്ഷാ നിയമം ചുമത്തി ചൈനീസ് സർക്കാർ അടച്ചു പൂട്ടിയ ആപ്പിൾ ഡെയ്‌ലിയുടെ അവസാന എഡിഷന് റെക്കാഡ് വിൽപ്പന. 26 വർഷം പാരമ്പര്യമുള്ള ജനപ്രീയ പത്രങ്ങളിലൊന്നായ ആപ്പിൾ ഡെയ്‌ലിയ്ക്ക് അവിസ്മരണീയമായ യാത്ര അയപ്പ് നല്കി ജനങ്ങൾ. പത്രത്തിന് പിന്തുണ അർപ്പിച്ച് ആയിരങ്ങളാണ് ഓഫീസിന് മുന്നിൽ തടിച്ച് കൂടിയത്. ഇവരുടെ ചിത്രമായിരുന്നു പത്രത്തിന്റെ അവസാന എഡിഷന്റെ ആദ്യ പേജിൽ നിറഞ്ഞു നിന്നത്. 80,000 കോപ്പികളായിരുന്നു ദിവസവും പത്രം വിറ്റഴിച്ചിരുന്നത്. എന്നാൽ അവസാന ദിവസമായ ഇന്നലെ 10 ലക്ഷം കോപ്പികളാണ് അച്ചടിച്ചത്. ഹോങ്കോംഗ് നഗരത്തിലുട നീളം പത്രത്തിന്റെ കോപ്പികൾക്കായി ജനങ്ങൾ തടിച്ചു കൂടി. പലയിടങ്ങളിലും ജനങ്ങളുടെ നീണ്ട നിര കിലോമീറ്ററുകളോളം നീണ്ടു.
അവസാന പത്രം തയാറാക്കിയ ന്യൂസ്റൂമിൽ ജീവനക്കാരുടെ വികാര നിർഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. ഗ്രൂപ്പ് ഫോട്ടോയെടുത്തും പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞും ആശ്വസിപ്പിച്ചും അവർ തങ്ങളുടെ പ്രീയപ്പെട്ട ഓഫീസിനോട് യാത്രാമൊഴി ചൊല്ലി. ഈ രംഗങ്ങൾ പകർത്താൻ നഗരത്തിലെ മറ്റു മാദ്ധ്യമ പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. ഇവരെ പൊലീസെത്തി പിരിച്ചുവിട്ടു. വിദേശ ശക്തികളുമായി സഖ്യത്തിലേര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് ആപ്പിൾ ഡെയ്‌ലിയിൽ റെയ്ഡ് നടത്താൻ ചൈനീസ് സർക്കാർ ഉത്തരവിട്ടത്. ഇതിനെ തുടർന്ന് പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ്, ഡയറക്ടർമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആപ്പിൾ ഡെയ്‌ലിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പത്രത്തിന്റെ വെബ്സൈറ്റും സമൂഹ മാധ്യമ അക്കൗണ്ടുകളും ബുധനാഴ്ച രാത്രിയോടെ അടച്ചുപൂട്ടുകയാണെന്നും അവസാന പത്രം ഇന്നലെ വിപണിയിലെത്തുമെന്നും മാനേജ്മെൻറ് പ്രഖ്യാപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |