ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രണ്ടാം തരംഗമുണ്ടായപ്പോൾ ഓക്സിജൻ ലഭിക്കാതെ രോഗികൾ ആശുപത്രികൾക്ക് മുന്നിലും റോഡിലും മറ്റും മരിച്ചു വീണെന്ന ആരോപണം തള്ളി കേന്ദ്രം. കൊവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ച കണക്കുകൾ സംസ്ഥാനങ്ങൾ വ്യക്തമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ഭാരതി പ്രവീൺ പവാർ അറിയിച്ചു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം യഥാസമയം മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാർലമെന്റിൽ രേഖാമൂലം സർക്കാർ നൽകിയ മറുപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് വന്നു. എല്ലാവർക്കും സത്യമറിയാം എന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇതിനെ കുറിച്ച് പ്രതികരിച്ചത്. തെറ്റായ വിവരങ്ങൾ നൽകിയതിന് അവകാശ ലംഘന നോട്ടീസ് നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനങ്ങൾ നൽകുന്ന കൊവിഡ് മരണങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ജോലിമാത്രമാണ് കേന്ദ്രസർക്കാരിന്റേതെന്നും കണക്കുകൾ മൂടിവയ്ക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞിരുന്നു. സഭയിൽ കൊവിഡ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സർക്കാർ പുറത്തുവിടുന്ന കൊവിഡ് മരണക്കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |