ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന അപൂർവ രോഗങ്ങളുടെ ചികിത്സ, പ്രതിരോധ നടപടികൾ, രോഗികൾക്കുള്ള സഹായ ഫണ്ട് രൂപീകരണം തുടങ്ങിയവ അടങ്ങിയ സമഗ്ര ദേശീയ നയം കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. വ്യക്തികളും സ്ഥാപനങ്ങളും വഴി രോഗികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള വ്യവസ്ഥകളുമുണ്ടാകും.
പുതിയ നയം വഴി രാഷ്ട്രീയ ആരോഗ്യ നിധിയിലൂടെ അപൂർവ രോഗ ചികിത്സയ്ക്ക് ഒറ്റത്തവണ 20 ലക്ഷം രൂപ ലഭ്യമാക്കും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവർ അടക്കം രാജ്യത്തെ 40 ശതമാനം ജനങ്ങൾക്കും സർക്കാർ ആശുപത്രികളിലെ ചികിത്സയ്ക്ക് സഹായം ലഭിക്കും.
സർക്കാരിന്റെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാൻ വ്യക്തികൾക്കും കോർപ്പറേറ്റ് സ്ഥാപങ്ങൾക്കും രോഗികൾക്ക് ചികിത്സാ സഹായം എത്തിക്കാനുള്ള ഡിജിറ്റൽ പ്ളാറ്റ്ഫോമും സജ്ജമാക്കും. അംഗീകൃത ആശുപത്രികൾ വഴിയാണ് ചികിത്സ സഹായം എത്തിക്കുക. രോഗിയുടെ വിവരങ്ങൾ, ചികിത്സ, ചികിത്സാച്ചെലവ്, പണം നൽകേണ്ട ബാങ്ക് അക്കൗണ്ട് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ പ്ളാറ്റ്ഫോമിൽ ലഭ്യമാകും. ചികിത്സയ്ക്കുശേഷം ബാക്കി വരുന്ന തുക ഗവേഷണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.
അപൂർവ രോഗം ബാധിച്ചവർക്ക് ആവശ്യമായ പോഷകാഹാരം ലഭ്യമാക്കേണ്ട ചുമതല സംസ്ഥാനങ്ങൾക്കാണ്.
ജനിക്കുന്ന കുട്ടികളെ അപൂർവ രോഗങ്ങളിൽ നിന്ന് രക്ഷിക്കാനാവശ്യമായ ബോധവത്ക്കരണവും നയത്തിന്റെ ഭാഗമാണ്.
കോർപറേറ്റ് സ്ഥാപനങ്ങൾ വഴി കൂടുതൽ ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുമെന്നും ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ലോക്സഭയിൽ അറിയിച്ചു.
ക്രൗഡ് ഫണ്ടിംഗ് പ്ളാറ്റ്ഫോമിന്റെ
സാദ്ധ്യത തേടി ഹൈക്കോടതി
കൊച്ചി: കുട്ടികളിലെ അപൂർവരോഗത്തിന് ചികിത്സാഫണ്ട് കണ്ടെത്താൻ സർക്കാരിന്റെ നിയന്ത്രണത്തിൽ ക്രൗഡ് ഫണ്ടിംഗ് (ധനശേഖരണം) നടത്താൻ പ്ളാറ്റ്ഫോം ഉണ്ടാക്കാനാവുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു. സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന അപൂർവരോഗം ബാധിച്ച പെരിന്തൽമണ്ണ സ്വദേശി ഇമ്രാന് ചികിത്സാസഹായം ലഭ്യമാക്കാൻ പിതാവ് ആരിഫ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. ഇമ്രാൻ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.
ഇമ്രാന്റെ മരണം ദൗർഭാഗ്യകരമായിപ്പോയെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ ഇത്തരത്തിൽ രോഗംബാധിച്ചവരുടെ ചികിത്സയ്ക്ക് സഹായം ലഭ്യമാക്കാൻ സംവിധാനം വേണമെന്നും പറഞ്ഞു. മെഡിക്കൽ കോളേജുകളിൽ ഇത്തരം കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം കേന്ദ്രസർക്കാരിന്റെ നയത്തിന് അനുസൃതമായി സംസ്ഥാന സർക്കാരിനും കേരള ലീഗൽസർവീസ് അതോറിറ്റിക്കും വ്യക്തമായ പങ്കുള്ള പ്ളാറ്റ്ഫോമിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്. വൻതോതിൽ ഫണ്ട് ശേഖരിക്കുന്ന ക്രൗഡ് ഫണ്ടിംഗ് പ്ളാറ്റ്ഫോമിന് വിശ്വാസ്യതയുണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
അപൂർവ ജനിതകരോഗങ്ങൾക്ക് ചികിത്സാസഹായമൊരുക്കാൻ കോടതി നിർദ്ദേശങ്ങൾ നൽകിയെങ്കിലും ഫലപ്രദമായ നടപടിയില്ലെന്നും ഇതിനായി രൂപം ൽകിയ അക്കൗണ്ടിലേക്ക് സർക്കാർ വിഹിതമായ 50 ലക്ഷംരൂപ ഇതുവരെ നിക്ഷേപിച്ചിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. നികുതിയിളവ് ലഭിക്കാത്തതിനാൽ സി.എസ്.ആർ ഫണ്ട് നൽകാൻ കമ്പനികളും തയ്യാറാവില്ല. ഇൗ സാഹചര്യത്തിലാണ് ക്രൗഡ് ഫണ്ടിംഗ് പ്ളാറ്റ്ഫോമിനെക്കുറിച്ച് ചിന്തിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇമ്രാനുവേണ്ടി സ്വരൂപിച്ച പണം ഇനിയെന്ത് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി ചികിത്സാസഹായനിധി ചെയർമാനായ മഞ്ഞളാംകുഴി അലി എം.എൽ.എയെയും ഹർജിയിൽ കക്ഷിചേർത്തു. കേന്ദ്രസർക്കാരിന്റെ പദ്ധതിയനുസരിച്ചാണ് അപൂർവ രോഗങ്ങൾക്ക് ചികിത്സാസൗകര്യം ലഭ്യമാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഇതെങ്ങനെ നടപ്പാക്കുന്നെന്ന് കേന്ദ്രസർക്കാരും ക്രൗഡ് ഫണ്ടിംഗ് പ്ളാറ്റ്ഫോമിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരും റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞുവീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |