ടോക്യോ: ഏത് ഒളിമ്പിക്സിലും ഗെയിംസ് വില്ലേജിലെ ലൈംഗികബന്ധങ്ങളെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ പുറത്തുവരാറുണ്ട്. ഇത്തവണത്തെ ഒളിമ്പിക്സിന് താരങ്ങൾ തമ്മിലുള്ള ലൈംഗികബന്ധം തടയുന്നതിനു വേണ്ടിയുള്ള കിടക്കകൾ സംഘാടകർ നിർമ്മിച്ചത് വാർത്ത ആയിരുന്നു. സംഘാടകർ പിന്നീട് ഇത് നിഷേധിക്കുകയും കട്ടിലുകൾക്ക് മതിയായ ഭാരം താങ്ങാനുള്ള ശേഷിയുണ്ടെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതേ സംഘാടകർ തന്നെ പിന്നീട് ഗെയിംസ് വിലേജിൽ കോണ്ടം വിതരണം ചെയ്തത് വിവാദം ആയിരുന്നു. കൊവിഡ് സമയത്ത് കളിക്കാർ തമ്മിൽ ശാരീരീക അകലം പാലിക്കണമെന്ന് കർശനമായി പറയുകയും എന്നാൽ ആയിരക്കണക്കിന് കോണ്ടം ഒളിംപിക് വില്ലേജിൽ വിതരണം ചെയ്യുകയും ചെയ്ത സംഘാടകരുടെ നടപടിയായിരുന്നു വിവാദങ്ങൾക്ക് കാരണം.
ഒളിമ്പിക്സിൽ ലൈംഗികബന്ധത്തിന് ഇത്രയേറെ പ്രാധാന്യം വരുന്നതെങ്ങനെയെന്ന് ഒരു മുൻ ഒളിമ്പ്യൻ തന്നെ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. ജർമനിയുടെ മുൻ ലോംഗ്ജംപ് താരവും ഒളിമ്പ്യനുമായ സൂസൻ ടൈഡ്കെ ആണ് ഒളിംപിക്സും സെക്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയാൻ മുന്നിലേക്ക് വന്നത്.
കൊവിഡ് കാരണം ഒളിമ്പിക്സ് വില്ലേജിൽ ലൈംഗികബന്ധം നിരോധിച്ചുവെന്ന വാർത്ത ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നമാണെന്ന് സൂസൻ പറയുന്നു. 1992ലെ ബാഴ്സലോണ ഒളിമ്പിക്സിലും 2000ലെ സിഡ്നി ഒളിമ്പിക്സിലും ജർമനിയ്ക്കു വേണ്ടി സൂസെൻ കളത്തിലിറങ്ങിയിരുന്നു. ഒരു ജർമൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സൂസൻ ഇത് പറഞ്ഞത്.
"ഒളിമ്പിക്സ് പോലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങളുടെ ശാരീരികോർജ്ജം മത്സരങ്ങൾക്കുശേഷം ഏറ്റവും ഉയർന്ന നിലയിലായിരിക്കും. അത് പുറത്തുകളയാനുള്ള എളുപ്പ വഴി ലൈംഗികബന്ധത്തിലേർപ്പെടുകയെന്നതാണ്. അതിനാൽ തന്നെ ഒളിംപിക്സിൽ സെക്സ് നിരോധിക്കാനാവില്ല," സൂസൻ പറയുന്നു. എന്നാൽ ശാരീരികോർജ്ജം നഷ്ടമാക്കുമെന്നതിനാൽ മത്സരങ്ങൾക്ക് മുമ്പ് ലൈംഗികബന്ധത്തിലേർപ്പെടുന്നത് പലപ്പോഴും പരിശീലകർ തന്നെ വിലക്കാറുണ്ടെന്നും സൂസെൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |