പൂച്ചാക്കൽ: വീട്ടിൽ നിന്ന് വിളിച്ചിറക്കി തൈക്കാട്ടുശേരി പത്താം വാർഡ് പനിയാത്ത് കോളനിയിൽ വിപിൻ ലാലിനെ കൊലപ്പെടുത്തിയ കേസിൽ മാക്കേക്കടവ് കണിയാം ചിറ സുജിത്തിനെ (27) പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. പൊലീസ് പറയുന്നത്: കക്കൂസ് മാലിന്യം ശേഖരിക്കുന്ന ടാങ്കർ ലോറി ഉടമയാണ് വിപിൻ ലാൽ. ഇതേ വാഹനത്തിലെ ഡ്രൈവറും സുഹൃത്തുമായ മനുവിന്റെ സഹോദരിയുടെ മൊബൈലിൽ പ്രദേശവാസിയായ യുവാവ് സന്ദേശമയച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് സംബന്ധിച്ച് ഇരുവിഭാഗങ്ങളായി തിരിഞ്ഞ് ദിവസങ്ങൾക്കു മുമ്പ് വാക്കുതർക്കമുണ്ടായിരുന്നു.
വിഷയം രമ്യതയിൽ പരിഹരിക്കാമെന്ന് അറിയിച്ചാണ് കഴിഞ്ഞദിവസം രാത്രി വാഹന ഓട്ടത്തിന് തയ്യാറായിനിന്ന വിപിൻ ലാലിനെയും മനുവിനെയും പെൺകുട്ടിയെ ശല്യംചെയ്ത വിഭാഗത്തിലെ അഞ്ചംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. ചർച്ചയ്ക്കിടെ വീടിനു സമീപത്തെ തൈക്കാട്ടുശേരി മന്തൻ കവലയ്ക്ക് സമീപമുള്ള കോളനി റോഡിൽ വച്ച് സംഘം മനുവിനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് വിപിൻലാലിനെ കമ്പിവടിക്ക് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. രക്ഷപ്പെട്ടെത്തിയ മനു വിപിൻ ലാലിന്റെ വീട്ടിലെത്തി ഭാര്യ രശ്മിയെ വിവരം അറിയിച്ചു. ഈ സമയം അഞ്ചംഗസംഘം രക്ഷപ്പെട്ടിരുന്നു.
തുടർന്ന് ഇരുവരും ചേർന്ന് വിപിൻലാലിനെ തുറവൂർ ഗവ. ആശുപത്രിയിലും പിന്നീട് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കും ശേഷം ഇന്ന് പൂച്ചാക്കലിലെ കുടുംബ വീട്ടിൽ സംസ്കരിക്കും. വിപിൻലാലിന്റെ മക്കൾ: അശ്വിൻ ലാൽ, അശ്വതി ലാൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |