വ്യത്യസ്തമായ വില്ലൻ കഥാപത്രങ്ങളിലൂടെ പ്രേക്ഷകമനം കവർന്ന നടൻ റിസബാവയെ
കുറിച്ചുള്ള ഓർമകൾ...
വർഷങ്ങളായുള്ള പരിചയമാണ് റിസബാവയുമായുള്ളത്. കുറെ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഒടുവിൽ 'വൺ" എന്ന മമ്മൂട്ടി ചിത്രം വരെ. അഭിനയത്തിന്റെ കാര്യത്തിൽ എന്നും മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന നടൻ ആയിരുന്നു റിസബാവ. ഏറ്റെടുക്കുന്ന കഥാപാത്രത്തോട് നൂറു ശതമാനം ആത്മാർത്ഥത പുലർത്തുന്ന കലാകാരൻ. ജോൺ ഹോനായി എന്ന എന്നും ഓർമ്മിക്കപ്പെടുന്ന ഒരു കഥാപത്രത്തിന് ജീവൻ കൊടുത്തതിലൂടെ സിനിമാപ്രേമികൾക്ക് മറക്കാനാവാത്ത ഒരു നടനായി മാറി അദ്ദേഹം. കാലമെത്ര കഴിഞ്ഞാലും ജോൺ ഹോനായി എന്ന ഒറ്റ കഥാപാത്രം മതി റിസബാവ എന്ന നടനെ മലയാളികൾ തിരിച്ചറിയാൻ. 'ഡോക്ടർ പശുപതി" യിലെ കഥാപാത്രത്തിലൂടെ അദ്ദേഹത്തിന്റെ പ്രതിഭ ഏറ്റവും നന്നായി അടുത്തറിയാൻ കഴിയും. പിന്നെയും എത്രയോ മികച്ച കുറെ കഥാപാത്രങ്ങൾ. റിസബാവ എന്ന നടന്റെ അഭിനയവിലാസം മലയാളികൾ പരിചയപ്പെടുത്തിയ ഒരുപിടി നല്ല ചിത്രങ്ങളുണ്ട്. ''സിനിമയിൽ ഒരുപാട് സൗഹൃദങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നും ശക്തമായ ഒരു സൗഹൃദവലയത്തിന് മദ്ധ്യത്തിലായിരുന്നു അദ്ദേഹം. എന്തൊക്കെ സങ്കടം മനസിൽ ഉണ്ടെങ്കിലും പുറത്ത് ഒരു ചെറുപുഞ്ചിരി എപ്പോഴുമുണ്ടാകും.
കുടുംബങ്ങൾ തമ്മിലും സൗഹൃദം
'കമ്മത്ത് ആൻഡ് കമ്മത്ത്" സിനിമ നടക്കുന്ന സമയത്ത് ഞങ്ങളൊരുമിച്ചായിരുന്നു ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള യാത്ര. അദ്ദേഹത്തെ പിക്ക് ചെയ്യുന്ന അതെ വണ്ടിയിൽ തന്നെയാണ് എന്നെയും പിക്ക് ചെയ്തിരുന്നത്. സ്നേഹബന്ധങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന പ്രകൃതമായിരുന്നു. ആദ്യദിവസം തന്നെ എന്റെ വീട്ടിൽ വണ്ടി നിർത്തിയപ്പോൾ വീട്ടിലേക്ക് വന്നു, കുടുംബത്തെ പരിചയപ്പെട്ടു. എല്ലാവരുമായും പെട്ടെന്നു അടുക്കും. ആരുമായും ഒരു വിദ്വേഷവും വച്ചുപുലർത്താത്ത പ്രകൃതം. ഒരു പ്രശ്നത്തിലും പോയി തല വയ്ക്കാറുമില്ല. അകന്നിരിക്കുന്ന കണ്ണികളെ കൂട്ടിപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന ഒരാൾ കൂടിയായിരുന്നു അദ്ദേഹം. സിനിമയിൽ ഒരു രാഷ്ട്രീയത്തിനും നിന്നുകൊടുക്കാതിരുന്ന ആളാണ് അദ്ദേഹം. സ്വന്തം അഭിപ്രായങ്ങൾ എവിടെയും പറയമ്പോഴും ആരെയും വേദനിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അത്തരമൊരു സ്വഭാവസവിശേഷത കൂടുതൽ നല്ല ബന്ധങ്ങൾ സ്വായത്തമാക്കുന്നതിലേക്ക് അദ്ദേഹത്തെ സഹായിച്ചിട്ടുമുണ്ട്.
സിനിമയെ വേണമായിരുന്നു അദ്ദേഹത്തിന്
എന്നും സിനിമയെ സ്നേഹിച്ച ഒരാളാണ് റിസബാവ. ജീവിതത്തിൽ സിനിമയ്ക്ക് ഏറെ പ്രാധാന്യം കൊടുത്തിരുന്ന ഒരാൾ. സിനിമയിൽ ഇടക്കാലത്ത് അവസരങ്ങൾ കുറഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ചിരുന്നു. പുതിയ സിനിമകൾ ലഭിക്കാത്തതിൽ സങ്കടം പങ്കിട്ടു. പലപ്പോഴും ഞാൻ ചെയ്യുന്ന സിനിമകളിൽ റിസബാവയ്ക്ക് ഒരു സ്ഥാനം കണ്ടെത്താൻ ഞാൻ ശ്രമിച്ചിരുന്നു. ഒടുവിൽ 'വൺ" എന്ന സിനിമയിലും അദ്ദേഹത്തിന് നല്ലൊരു കഥാപത്രത്തെ നൽകാൻ കഴിഞ്ഞു. മുൻനിര താരങ്ങളുമായെല്ലാം വലിയ സൗഹൃദമായിരുന്നു അദ്ദേഹത്തിന്. പ്രത്യേകിച്ച് മമ്മൂക്കയുമായി വലിയ അടുപ്പത്തിലായിരുന്നു. മമ്മൂക്കയ്ക്ക് അദ്ദേഹത്തോട് വലിയ കാര്യമായിരുന്നു. റിസബാവയുടെ ഈ അസുഖാവസ്ഥയിൽ മമ്മൂക്ക എന്നെ വിളിച്ച് റിസബാവയുടെ കാര്യങ്ങൾ അന്വേഷിക്കണമെന്ന് പറഞ്ഞിരുന്നു. സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ ടെലിവിഷൻ സീരിയലുകളിലും റിസബാവ പ്രത്യക്ഷപ്പെട്ടിരുന്നു. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നും അഭിനയമാണ് റിസബാവയെ സന്തോഷിപ്പിച്ചിരുന്നത്. ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. അങ്ങനെയൊരു അർപ്പണബോധമുള്ള നടന്റെ വിയോഗം സിനിമയ്ക്കും സീരിയലിനുമെല്ലാം നികത്താനാകാത്ത നഷ്ടം തന്നെയാണ്.
ഏറെ സങ്കടത്തിലാഴ്ത്തിയ വേർപാട്
അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായി എന്നത് ഏറെ വേദനിപ്പിച്ചിരുന്നു. എല്ലാ ദിവസവും ആരോഗ്യസ്ഥിതി വിളിച്ചന്വേഷിക്കുമായിരുന്നു. പതിവ് പോലെ അന്നും അദ്ദേഹത്തിന്റെ മകളെ വിളിച്ചു. പക്ഷേ അന്നത്തെ വാർത്ത ഞെട്ടിച്ചു കളഞ്ഞു. എത്ര പറഞ്ഞാലും തീരില്ല അദ്ദേഹവുമായുള്ള സൗഹൃദവും നല്ല ഓർമകളും. എനിക്ക് മാത്രമല്ല, സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും റിസബാവ അങ്ങനെ തന്നെയായിരുന്നു. ഈ വേർപാട് അദ്ദേഹത്തെ അറിയാവുന്ന ആർക്കും താങ്ങാനാവുന്നതല്ല. 'ഇൻ ഹരിഹർ നഗറി" ലെ ജോൺ ഹോനായി ആയി ഇനിയും റിസബാവ നമ്മുടെയൊക്കെ ഇടയിൽ അങ്ങനെ തന്നെയുണ്ടാകും.
(തയ്യാറാക്കിയത്: അപ്പൂസ് കെ.എസ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |