മലയാളികളെ ഏറെ അഭിമാനത്തിലേക്കുയർത്തി ജാനകി എന്ന 12 വയസുകാരി ഇന്ന് ലോകശ്രദ്ധ നേടുകയാണ്...... 'ദ വോയ്സ്" ഷോയിൽ ജാനകിയുടെ കൂടുതൽ പാട്ടുകൾക്കായി മലയാളികളും
കാത്തിരിക്കുകയാണ് ...
പാട്ടിന്റെ ലോകമാണ് ജാനകിയുടെ ഏറ്റവും വലിയ സന്തോഷം. ആ വഴി തന്നെ ലോകമറിയുമ്പോൾ ഏറെ അഭിമാനമാണവൾക്ക്. ഒരൊറ്റ നിമിഷം കൊണ്ടാണ് ജാനകിയുടെ മധുരമാർന്ന ശബ്ദം ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾ ഏറ്റെടുത്തത്. മലയാളികൾ തങ്ങളുടെ സ്വകാര്യ അഹങ്കാരമായാണ് ജാനകി ഈശ്വറിനെ ഹൃദയത്തോടു ചേർത്ത് നിർത്തുന്നത്. ആസ്ട്രേലിയയിലെ 'ദ വോയ്സ്" എന്ന ലോകപ്രശസ് ത റിയാലിറ്റി ഷോയുടെ ഓഡീഷൻ റൗണ്ടിലെ അവിശ്വസനീയമായ പ്രകടനമാണ് ജാനകിയെ പ്രശസ്തയാക്കിയത്. അന്നത്തെ ആ ദിവസം ഓർത്തെടുക്കുമ്പോൾ ജാനകിയ്ക്കും പറയാനേറെയുണ്ട്. ''ഇങ്ങനെ ഒരു ഗ്ലോബൽ പ്ലാറ്റ്ഫോമിൽ വന്നുനിൽക്കുക എന്നത് എന്റെ വലിയ സ്വപ്നമാണ്. വോയ്സ് റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുത്തു എന്നത് തന്നെ ഏറെ സന്തോഷം തരുന്ന കാര്യമാണ്. അച്ഛന്റെയും അമ്മയുടെയും പിന്തുണ കൊണ്ടാണ് എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോകുന്നത്. ഈ ഷോയെ പറ്റി എന്നോട് പറയുന്നതും മറ്റുമെല്ലാം അച്ഛനും അമ്മയും തന്നെയാണ്. ആദ്യപടി താണ്ടി എന്നറിഞ്ഞപ്പോഴുള്ള സന്തോഷം വളരെ വലുതായിരുന്നു. ഞാൻ പാടുന്ന സമയത്തെ വീഡിയോ ഇപ്പോഴും എടുത്ത് നോക്കുമ്പോൾ അതിൽ അച്ഛന്റെയും അമ്മയുടെയും മുഖത്തു കാണുന്ന സന്തോഷം ഉണ്ട്. അത് എന്നെ വീണ്ടും വീണ്ടും സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുകയാണ്."" ജാനകിയുടെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ പുഞ്ചിരി നൽകുന്ന സൗന്ദര്യം കൂടി ഉണ്ടായിരുന്നു.
സംഗീതമാണ് എല്ലാം
നാലാം ക്ലാസ് മുതൽ സംഗീതം പഠിക്കുന്നുണ്ട്. പാട്ടിനോട് എനിക്ക് ഒരുപാട് ഇഷ്ടമാണ്. സ്കൂളിൽ മത്സരങ്ങൾക്കൊക്കെ പങ്കെടുക്കാറുണ്ട്. ഇതിന് മുന്നേ വേറെ റിയാലിറ്റി ഷോയിൽ ഒന്നും പങ്കെടുത്തുള്ള പരിചയമില്ല. വോയ്സ് ഷോയിലേക്കുള്ള എൻട്രി എനിക്ക് കിട്ടിയ ഒരു ഭാഗ്യമാണ്. ഇന്റർവ്യൂകളും ഓഡിഷനുമൊക്കെയായിട്ട് ഒരു വലിയ യാത്ര ആയിരുന്നു വോയ്സിന്റേത്. എല്ലാം കഴിഞ്ഞ് നേരെ സ്റ്റേജിലേക്ക്. ഗിറ്റാറും വയലിനുമൊക്കെ പഠിച്ചിട്ടുണ്ട്. സംഗീതം എന്റെയൊപ്പം എന്നുമുണ്ടാകും. എന്നാണ് സ്വപ്നവും പ്രതീക്ഷയും. 'ക്ലൗൺ "എന്ന പേരിൽ സോംഗ് പുറത്തിറക്കാൻ സാധിച്ചു. അത് വലിയൊരു സന്തോഷമാണ്. ഇനിയും മ്യൂസിക് ആൽബങ്ങൾ ചെയ്യണമെന്നുണ്ട്. കൂടുതൽ പാട്ടുകൾ പാടണം. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള നിരവധി പ്രശസ്ത ഗാനങ്ങൾ യൂട്യൂബിലൂടെ അവതരിപ്പിച്ചു. എനിക്ക് ഞാൻ തന്നെ കണ്ടെത്തുന്ന ഒരു വേദിയാണത്. നല്ല അഭിപ്രായങ്ങൾ വീണ്ടും നല്ല വീഡിയോകൾ ചെയ്യാൻ പ്രചോദനമാണ്.
മലയാളികൾക്കിടയിലെ താരം
'വോയ്സ്" പരിപാടിക്ക് ശേഷം ലഭിക്കുന്ന നല്ല അഭിപ്രായങ്ങൾ വലിയ സന്തോഷം തരുന്നു. എല്ലാ ദിവസവും ഫോണിൽ വരുന്ന മെസേജുകളെല്ലാം അച്ഛൻ കാണിക്കുന്നുണ്ട്. ഒരുപാട് പേർ നമ്മളെ സ്നേഹിക്കുന്നുണ്ട്, പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നറിയുമ്പോൾ തീർച്ചയായും അത് പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം തന്നെയാണ്. വോയ്സ് ഓഡിഷൻ വേദിയിൽ കേരളത്തനിമയുടെ അടയാളമായി കസവ് ഷോൾ ഞാൻ ധരിച്ചിരുന്നു. അത് അമ്മയുടെ ആശയമായിരുന്നു. നമ്മുടെ നാടിന്റെ പാരമ്പര്യം അവിടെ സ്റ്റേജിൽ കാണിക്കണമെന്ന അമ്മയുടെ തീം ആണത്. അത് എല്ലാവരും ഏറ്റെടുക്കുകയായിരുന്നു. കുറെ സുഹൃത്തുക്കളുണ്ട്. അവരെല്ലാം നല്ല പ്രചോദനമാണ്. പാട്ടൊക്കെ കേട്ടിട്ട് സത്യസന്ധമായ അഭിപ്രായങ്ങൾ പറഞ്ഞുതരും. ഇപ്പോൾ വോയ്സ് ഷോയിൽ പ്രവേശനം കിട്ടിയപ്പോൾ അവർക്കെല്ലാം വലിയ സന്തോഷമായി.
സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു
സ്വപ്നങ്ങൾ കാണാറുണ്ട്. സ്വപ്നങ്ങളിൽ ആദ്യസ്ഥാനം പാട്ടിന് തന്നെയാണ്. ഒരു പാട്ടുകാരി ആവുക എന്നതാണ് വലിയ സ്വപ്നം. അതിനപ്പുറത്തേയ്ക്ക് വലുതായ ഒന്നും എന്നെ ഇതുവരെയും ആകർഷിച്ചിട്ടില്ല. ഡാൻസ് ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്. സ്വന്തമായി കുറേ ഡാൻസ് വീഡിയോകൾ ഷൂട്ട് ചെയ്ത് വെച്ചിട്ടുണ്ട്. പിന്നെ മേക്കപ്പിനോട് അൽപ്പം കമ്പമുണ്ട്. ഇതൊക്കെയാണ് ഇഷ്ടപ്പെട്ട മറ്റു കാര്യങ്ങൾ. റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നീട് പിന്നണിഗാനരംഗത്തേക്ക് കടന്ന ഗായകൻ അരുൺ ഗോപൻ എന്റെ കൊച്ചച്ചനാണ്. കൊച്ചച്ചനും ഞാനും തമ്മിൽ കണ്ടാൽ പിന്നെ ചർച്ച മുഴുവൻ പാട്ടിനെ പറ്റിയാണ്. വളരെ രസകരമായ കുറെ സമയങ്ങളായിരിക്കും അത്. അച്ഛനും അമ്മയും ഒരേ പോലെ എനിക്ക് വേണ്ട ഉപദേശങ്ങൾ തരാറുണ്ട്. ഞാൻ കൃത്യമായ ട്രാക്കിലൂടെ പോകണമെന്ന് അവർക്ക് വാശി ഉണ്ട്. എന്റെ ഭാഗ്യമാണ് അവർ രണ്ടു പേരും.
ലോകമറിയുന്ന പാട്ട്
ജാനകിയെ കുറിച്ച് പറയാൻ തുടങ്ങിയാൽ അനൂപിന്റെയും ദിവ്യയുടെയും മുഖത്തു ആഹ്ലാദം ഇതൾ വിടരും. വോയിസ് ഷോയിലേക്കുള്ള എൻട്രിയെ കുറിച്ച് അനൂപ് പറയുന്നതിങ്ങനെ: ''ഷോയിലേക്ക് അപേക്ഷിക്കുന്ന സമയത്ത് തിരഞ്ഞെടുക്കപ്പെടുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. ജാനകിയ്ക്ക് ഇപ്പോൾ 12 വയസ് ആയതേയുള്ളൂ. അതുകൊണ്ട് സ്വീകരിക്കപ്പെടുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു. ഒടുവിൽ എല്ലാം ശരിയായി. ജാനകി ദൃഢനിശ്ചയമുള്ള കുട്ടിയാണ്. അത് മാത്രമല്ല, നന്നായി കഷ്ടപ്പെടാൻ ഒരു മടിയുമില്ല. നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സംഗീതം അഭ്യസിക്കുന്നതാണ്. വളരെ പക്വതയോടെയാണ് സംഗീതത്തെ നോക്കിക്കാണുന്നത്. സംഗീതത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഏതൊരു വിഷയത്തിലും ആൾ വളരെ പക്വതയോടെയുള്ള സമീപനം തന്നെയാണ്. വീട്ടിൽ എല്ലാ കാര്യങ്ങളും ഞാനും ദിവ്യയും ജാനകിയും ഒരുമിച്ചിരുന്നാണ് ചർച്ച ചെയ്യുന്നതും തീരുമാനിക്കുന്നതും. കുട്ടികളുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുടുംബം മുന്നോട്ടുകൊണ്ടുപോകണമെന്ന നിലപാടുള്ളവരാണ് ഞങ്ങൾ. അമ്മ ദിവ്യയ്ക്കും മറിച്ചൊരു അഭിപ്രായമില്ല. ''ഞങ്ങൾ ആസ്ട്രേലിയയിൽ തന്നെ ആണല്ലോ കുറേ വർഷമായി. ജാനകി നന്നായി മലയാളം സംസാരിക്കും. എല്ലാ കാര്യത്തിലും സ്വന്തമായി പരിശ്രമം നടത്തും. പാട്ടിന്റെ കാര്യം പറയുകയാണെങ്കിൽ കർണാടക സംഗീതം പഠിച്ചതുകൊണ്ടാണ് അത്തരം പാട്ടുകളും പിന്നെ വെസ്റ്റേൺ സോങ്ങുകളുമൊക്കെ അതിന്റേതായ രീതിയിൽ തന്നെ പാട്ടിന്റെ തനിമ ഒട്ടും ചോരാതെ അവതരിപ്പിക്കാൻ ജാനകിക്ക് പറ്റാറുണ്ട്.""
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |