ന്യൂഡൽഹി: മൂലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും മുൻഗണനാ ക്രമത്തിൽ വാക്സിൻ നൽകണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഡൽഹി ബാലാവകാശ കമ്മിഷന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ബി.വി. നഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. കഴിഞ്ഞ ജനുവരിയിൽ കേന്ദ്രം ഇറക്കിയ കൊവിഡ് വാക്സിൻ അവശ്യ സ്വീകർത്താക്കളുടെ പട്ടികയിൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഉൾപ്പെട്ടിട്ടില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു.
കൊവിഡിൽ നിന്ന് ഈ രണ്ട് വിഭാഗങ്ങളെ അടിയന്തരമായി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന വിലയിരുത്തലുകൾ ഉണ്ടായിട്ടും ഇതു സംബന്ധിച്ച മാർഗനിർദ്ദേശം പുതുക്കിയില്ല. ഇത് മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും പരാതിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
-----------------
നേരത്തെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകുന്നത് സംബന്ധിച്ച് കേന്ദ്രം ചില മാർഗ നിർദ്ദേശങ്ങൾ ഇറക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ഇവരിൽ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും സർക്കാർ തന്നെ പറയുന്നു.
ഈ രണ്ട് വിഭാഗങ്ങളിലും വാക്സിനേഷന്റെ ഫലങ്ങളെക്കുറിച്ച് തുടർച്ചയായ ഗവേഷണം ആവശ്യമാണെന്നും വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും നിരീക്ഷണത്തിനായി പ്രത്യേക സംവിധാനം രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |